കോഴിക്കോട്: നെഹ്റു വിചാർവേദിയുടെ മറവിൽ ഇന്നലെ കോഴിക്കോട്ട് ചേർന്ന കോൺഗ്രസ് ഗ്രൂപ്പ് യോഗം കെ.പി.സി.സി യുടെ പുതിയ നേതൃത്വത്തിന്റെ ആശീർവാദത്തോടെയെന്ന് മുറുമുറുപ്പ്. എ വിഭാഗത്തിൽ രൂപം കൊണ്ട പുതുഗ്രൂപ്പുകാരുടെ സംഗമം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖിന്റെ നിർദ്ദേശാനുസരണമാണെന്നാണ് മറുപക്ഷക്കാർ പറയുന്നത്. കോൺഗ്രസിൽ ഇനി ഗ്രൂപ്പില്ലെന്ന സിദ്ധാന്തക്കാർ പുതിയ ഗ്രൂപ്പിന് വളംവെയ്ക്കുകയാണെന്നു പഴയ എക്കാരും ഐ വിഭാഗക്കാരും ഒരേ സ്വരത്തിൽ പറയുന്നുണ്ട്.
നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ ചേർന്ന യോഗം മാദ്ധ്യമപ്രവർത്തകർ എത്തിയതോടെ സംഘർഷത്തിൽ മുങ്ങുകയായിരുന്നു. മിനുട്‌സിൽ 21 അംഗങ്ങൾ ഒപ്പുവെച്ചശേഷം യോഗം തുടങ്ങാനിരിക്കുമ്പോഴാണ് മാദ്ധ്യമപ്രവർത്തകരെത്തിയത്. രഹസ്യയോഗത്തിന്റെ വിവരം പരസ്യമായതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്. സംഘർഷത്തിനു പിറകെ യോഗം നിറുത്തിവെക്കുകയായിരുന്നു. പുനസംഘടനയ്ക്ക് മുമ്പ് വളരെ ആസൂത്രിതമായിട്ടായിരുന്നു യോഗം. കെ.സി.അബു, ബാലകൃഷ്ണൻകിടാവ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് തുടങ്ങിയ മുൻനിര എ ഗ്രൂപ്പ് നേതാക്കളെ അകറ്റിനിറുത്തുകയായിരുന്നു. കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും നേതൃത്വത്തെ തള്ളി കെ.സി.അബുവടക്കമുള്ള കോൺഗ്രസ് നേതാക്കൾ നേതൃത്വത്തിന് തലവേദനയായ സാഹചര്യത്തിലായിരുന്നു കുറുഗ്രൂപ്പ് യോഗം. മുൻ ഡിസിസി പ്രസിഡന്റ് യു.രാജീവൻ, കെ.എ.ഉമ്മർ, ഇ.എം.ജയപ്രകാശ്, കോർപ്പറേഷൻ കൗൺസിലർ എസ്.കെ.അബൂബക്കർ, പുറന്തോടത്ത് സുകുമാരൻ, കെ.വി.സുബ്രഹ്മണ്യം തുടങ്ങിയവർ യോഗത്തിനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |