കോഴിക്കോട്: സിനിമയാണോ, രാഷ്ട്രീയമാണോ ഏറ്റവും ഇഷ്ടം ?. ഇലക്ഷൻ കാലത്ത് ഇങ്ങനെയൊരു ചോദ്യം നേരിട്ടപ്പോൾ അളന്നു കുറിച്ച മറുപടിയായിരുന്നു സതീഷ് കുറ്റിയിലിന്റേത്. സിനിമ എന്നും തീരാത്ത മോഹമാണ്. രാഷ്ട്രീയം സമൂഹത്തോടുള്ള ഉത്തരവാദിത്വവും.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മന്ത്രിയായിരുന്ന ഡോ.എം.കെ. മുനീറിനെ നേരിടാൻ 2016-ൽ ബി.ഡി.ജെ.എസ് എന്ന പുതിയ പാർട്ടിയുടെ നേതാവായി സതീഷ് കുറ്രിയിൽ രംഗത്തിറങ്ങിയപ്പോൾ ആരും വലിയ സാദ്ധ്യതയൊന്നും കല്പിച്ചിരുന്നില്ല. സമൂഹത്തോടുള്ള ഉത്തരവാദിത്വമാണ് മത്സരരംഗത്തേക്കെത്തിച്ചത്. നാടിന് വേണ്ടി നന്മ ചെയ്യണമെന്ന തോന്നൽ. 2011ലെ തിരഞ്ഞെടുപ്പിൽ 7512 വോട്ട് മാത്രം നേടിയ എൻ.ഡി.എ സ്ഥാനാർത്ഥിയെന്ന നിലയിലാണ് അങ്കത്തിനിറങ്ങിയത്. എ.പി അബ്ദുൾ വഹാബായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. നിലവിലെ വോട്ടെങ്കിലും നിലനിറുത്തുമോ എന്ന് ചോദിച്ചവരെയെല്ലാം ഞെട്ടിച്ച് സതീഷ് കുറ്റിയിൽ ആ തിരഞ്ഞെടുപ്പിൽ പിടിച്ചത് ഇരട്ടിയിലധികം വോട്ട്. 19,146 വോട്ടാണ് അദ്ദേഹം സ്വന്തമാക്കിയത്. തോൽക്കാൻ തയ്യാറല്ലാത്ത മനസായിരുന്നു അദ്ദേഹത്തിന്റേത്.
സിനിമയെ നെഞ്ചേറ്റിയ അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള വരവ് അടങ്ങാത്ത ആഗ്രഹത്തോടെ എഴുതിച്ച തിരക്കഥയുടെ തുടക്കം പാതിയുമായി സംവിധായകൻ ഭരതനെ കാണുന്നതിൽ നിന്നാണ്. പമ്മന്റെ 'വഷളൻ" സിനിമയാക്കാനുള്ള ശ്രമമായിരുന്നു അത്. ഗിരീഷ് പുത്തഞ്ചേരിയെ കൊണ്ടെഴുതിച്ച തിരക്കഥ പൂർത്തിയാക്കും മുമ്പേ തന്നെ മനസ്സിലുറപ്പിച്ച സംവിധായകന്റെ സമ്മതം വാങ്ങാനുള്ള യാത്ര. അശോകനെ നായകനാക്കാനും കണ്ടുവെച്ചതാണ്. ഏറ്റു പോയ പ്രോജക്ടുകളുടെ കാര്യം പറഞ്ഞ് ഭരതൻ നിസ്സഹായാവസ്ഥ ബോദ്ധ്യപ്പെടുത്തി. മറ്റാരെക്കൊണ്ടും ആ സിനിമ ചെയ്യിക്കാനാവില്ലെന്ന തോന്നലിൽ പദ്ധതി തന്നെ ഉപേക്ഷിക്കുകയായിരുന്നു സതീഷ് കുറ്റിയിൽ. അദ്ദേഹത്തിന്റെ മനസിൽ അതു എന്നും നീറ്റലായിരുന്നു.
കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണായിരുന്നു അദ്യം നിർമ്മിച്ച സിനിമ. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം എട്ടു വർഷം ഗൾഫിൽ ജോലി ചെയ്തു. ബഹ്റൈനിൽ സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനിയിലെ ഓഫീസറായാണ് തുടക്കം. പിന്നെ സൗദിയിലേക്ക് മാറി. ബിസിനസ് ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ ശേഷം ജയഭാരത് തീയേറ്റർ വാങ്ങി. ഈ കാലത്തായിരുന്ന സിനിമാമോഹം കലശലായത്. അങ്ങനെ ഏഴു സിനിമകൾ ഒരുക്കി. വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം വിട വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |