കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് താത്കാലിക പരിഹാരവുമായി ദേശീയപാത എൻജിനിയറിംഗ് വിഭാഗം രംഗത്ത്. ദേശീയ പാതയിൽ സ്പോർട്സ് കൗൺസിൽ കവാടം മുതൽ ആർ.ഒ.ബി ജംഗ്ഷൻ വരെയും താമരശ്ശേരി പാതയിൽ 20 മീറ്റർ വരെയും തെക്ക് ഭാഗത്ത് പഴയ ആർ.ടി.ഒ ഓഫീസ് വരെയും മണൽ ചാക്ക് നിറച്ച് റോഡിനെ രണ്ടായി ഭാഗിക്കുകയാണ്. ഇതോടെ റോഡിലൂടെ നാലും അഞ്ചും വരിയായി വാഹനങ്ങൾ പോകുന്നത് നിയന്ത്രിക്കാൻ കഴിയുമെന്നാണ് എൻ.എച്ച്.എ ഇ.ജാഫർ പറഞ്ഞു. വർഷങ്ങളായി കൊല്ലം മുതൽ അരങ്ങാടത്ത് വരെ ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് ആണ് അനുഭവപ്പെട്ടിരുന്നത്.ഗതാഗതകുരുക്കിൽപ്പെട്ടു മണിക്കൂറുകളാണ് വാഹന യാത്രക്കാർ റോഡിൽ കുടുങ്ങി കിടക്കുന്നത്. പലപ്പോഴും മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസുകൾ ഈ കുരുക്കിൽപ്പെട്ടു ഉഴലുകയാണ്. താലൂക്ക് ആശുപത്രിക്ക് മുൻ വശത്തെ ടാക്സി ഡ്രൈവർമാരാണ് ആംബുലൻസിന്റെ രക്ഷയ്ക്ക് എത്താറ്. റോഡിന്റെ ഇരു ഭാഗത്തും കമ്പിവേലി കെട്ടിയിട്ടുണ്ടങ്കിലും അതൊന്നും പരിഗണിക്കാതെ കാൽനടയാത്രക്കാർ റോഡിലൂടെ നടക്കുന്നതും പതിവാണ്. കച്ചവടസ്ഥാപനങ്ങളിലേക്ക് വരുന്നവർ വാഹനം പാർക്ക് ചെയ്യുന്നതും റോഡരികിലാവുതോടെ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.താത്കാലിക പരിഹാരം എന്ന നിലയിൽ റോഡിനെ രണ്ടായി പകത്ത് ഗതാഗതം നിയന്ത്രിക്കുന്നതോടെ ' വലിയ ആശ്വാസം ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
പാർക്കിംഗ് പ്ലാസ കടലാസുകളിൽ ഒതുങ്ങി
നഗരസഭ ബജറ്റുകളിൽ പാർക്കിംഗ് പ്ലാസ പണിയുമെന്ന് പ്രഖ്യാപിക്കുകയല്ലാതെ ഒരു നടപടിയും ഇത്രയും കാലമെടുത്തിട്ടില്ല. പഴയ ബസ് സ്റ്റാൻഡ് പൊളിച്ച് നീക്കിയ സ്ഥലത്ത് താത്കാലിക പാർക്കിംഗ് സെന്റർ ഒരുക്കണമെന്നാണ് നാട്ടുകർ പറയുന്നത്. സമീപകാലത്ത് വാഹന അപകടങ്ങളിൽ പത്തോളം പേർ മരണമടഞ്ഞിരുന്നതും ദേശീയപാതയിലെ ഗതാകുരുക്കാണ് കാരണമായതു. ഇതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് കർശനമായ നടപടി സ്വീകരിച്ചിരുന്നു. റോഡരികിൽ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ സ്കൂൾ സമയങ്ങളിൽ വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |