അപ്രത്യക്ഷമാവാൻ അത്‌ലറ്റിക്സും
കോഴിക്കോട്: രാജ്യത്തിന് രണ്ട് ഒളിംപ്യൻമാരെയും അർജുന ടോം ജോസഫടക്കം നിരവധി ദേശീയ-അന്തർദേശീയ താരങ്ങളേയും സമ്മാനിച്ച സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി ) കോഴിക്കോട് സെന്റർ അടച്ചുപൂട്ടലിന്റെ വക്കിൽ. 1991ൽ കോഴിക്കോട് സെന്റർ തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ഏഴ് കായിക വിഭാഗങ്ങളിൽ ശേഷിക്കുന്നത് വോളിബാളും അത്‌ലറ്റിക്‌സും മാത്രം. ഫുട്‌ബാൾ, ബാഡ്മിന്റൺ, വെയ്റ്റ് ലിഫ്ടിംഗ്, ടേബിൾ ടെന്നീസ്, ബാസ്‌കറ്റ് ബോൾ എന്നിവയെല്ലാം വെട്ടിമാറ്റി. പരിശീലകർ വിരമിക്കുന്നതിനൊപ്പം കായിക വിഭാഗങ്ങൾ മുറിച്ചുമാറ്റിയ അധികൃതർ അത്‌ലറ്റിക്സും എടുത്തുകളയാനുള്ള ഒരുക്കത്തിലാണ്. പുതിയ പരിശീലകൻ വന്നില്ലെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 കുട്ടികൾ പരിശീലനം തുടരുന്ന അത്‌ലറ്റിക്‌സും കോഴിക്കോടിന് നഷ്ടമാവും. കോഴിക്കോടിന്റെ മാത്രമല്ല, മികച്ച സെന്ററുകളായ തൃശ്ശൂർ, കൊല്ലം, തലശ്ശേരി എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനത്ത് ബാസ്‌കറ്റ് ബാൾ, ടേബിൾ ടെന്നീസ് പരിശീലനം പൂർണമായും നിലച്ചു. കൊല്ലത്ത് ഫുട്‌ബാൾ പേരിനുണ്ട്. തിരുവനന്തപുരവും ആലപ്പുഴയും മാത്രമാണ് പേരുദോഷമില്ലാതെ പോകുന്നത്.
കോഴിക്കോട് സെന്റർ തുടങ്ങുമ്പോൾ അത്‌ലറ്റിക്സ്, വോളിബാൾ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ എന്നീ കായി ഇനങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് ഫുട്‌ബാളും ബാസ്‌കറ്റ്‌ബാളും, വെയ്റ്റ് ലിഫ്റ്റിംഗും തുടങ്ങി. എന്നാൽ പരിശീലകർ വിരമിക്കുമ്പോൾ പുതിയ ആളുകളെ നിയമിക്കാതെ കായിക ഇനം തന്നെ ഒഴിവാക്കുകയാണ് അധികൃതർ.
അത്‌ലറ്റിക്‌സിൽ ദ്രോണാചാര്യ ഒ.എം.നമ്പ്യാരും ഒളിംപ്യനും അർജുന അവാർഡ് ജേതാവുമായ സുരേഷ് ബാബുവും സായിയിലെ പരിശീലകരായിരുന്നു. അത്‌ലറ്റിക്‌സിൽ പെൺകുട്ടികളുണ്ടായിരുന്ന കാലത്ത് ദേശീയ താരങ്ങളായ സുകുമാരി, ബിന്ദുഗ്രേസ്, ജിജി.മാത്യു, ഉമ്മൻ തോമസ് എന്നിവരെല്ലാം കോഴിക്കോടിന്റെ സംഭാവനകളായിരുന്നു. അവസാനമായി ഇന്ത്യയ്ക്കുവേണ്ടി ഒളിംപ്യൻ പട്ടമണിഞ്ഞ കെ.ടി. ഇർഫാനും നോഹ നിർമൽ ടോമും കോഴിക്കോടിന്റെ സ്വന്തം. ഫുട്‌ബാളിൽ മിൽട്ടൺ, ഷിബിൻലാൽ, ഷഹിൻലാൽ, ടി.പി.രഹ്നേഷ് തുടങ്ങിയവരും വെയ്റ്റ് ലിഫ്റ്റിംഗിൽ ശ്യാംലാൽ, ബാസ്‌കറ്റ് ബാളിൽ മുരളീകൃഷ്ണ, അനൂപ്, വി.ജോബി, ബോബിറ്റ് മാത്യു, ഉല്ലാസ്, നിവിൻ, വോളിബാളിൽ അർജുന ടോംജോസഫും മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ കിഷോർ, വിപിൻ എന്നിവരെല്ലാം സായിയിൽ നിന്ന് പരിശീലനം നേടിയവർ. ഇങ്ങനെ 44 അന്തർദേശീയ താരങ്ങളെ സംഭാവന ചെയ്ത കോഴിക്കോട് സായിക്കാണ് ഈ ദുരവസ്ഥ. അന്തർദേശീയ നിലവാരത്തിലേക്ക് മികച്ച കായിക താരങ്ങളെ സംഭാവന ചെയ്യാൻ അവസരമുണ്ടാക്കുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവർത്തിച്ച് പറയുമ്പോഴാണ് നിരവധി കായിക പ്രതിഭകളെ സംഭാവന ചെയ്ത സായിയുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന നയം തുടരുന്നത്.
പരിശീലകരെ കാത്ത് 30 അത്‌ലറ്റുകൾ
സായിയുടെ കോഴിക്കോട് സെന്ററിൽ 30 കുട്ടികളുണ്ട് അത്‌ലറ്റിക്‌സിൽ. എന്നാൽ പരിശീലിപ്പിക്കാനുളളത് താത്ക്കാലിക പരിശീലകൻ മാത്രം. ശരിയായ പരിശീലനം വേണമെങ്കിൽ മൂന്ന് കോച്ചുമാരെങ്കിലും വേണം. അടിയന്തരമായി ഒരാളെയെങ്കിലും കിട്ടണം. ഇല്ലെങ്കിൽ കേരളത്തിന് അകത്തും പുറത്തുനിന്നുമായി രാജ്യത്തിന്റെ യശസുയർത്താൻ ട്രാക്കിലെത്തിയ ഇവരുടെ ജീവിതം പെരുവഴിയിലാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |