കോഴിക്കോട്: നവീകരണം... ആധുനികവത്കരണം... ഇങ്ങനെ മാറ്റങ്ങൾ പലതും അവകാശപ്പെടുമ്പോഴും വില്ലേജ് ഓഫീസുകളുടെ 'വില്ലൻ രോഗം" നീങ്ങുന്നേയില്ല. ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കടക്കം കാത്തിരുന്നു മടുക്കുകയാണ് ജനങ്ങൾ.
ഒന്നുകിൽ സെർവർ തകരാർ. അതല്ലെങ്കിൽ കാലം കഴിഞ്ഞ കമ്പ്യൂട്ടറിന്റെ വേഗതക്കുറവ്. സ്റ്റാഫിന്റെ ക്ഷാമം മറ്റൊരു പ്രശ്നം. ഇങ്ങനെ കാരണങ്ങൾ തരാതരമുണ്ടാവും ജീവനക്കാർക്ക് നിരത്താൻ. എന്തായാലും ജില്ലയിലെ ഒട്ടുമിക്ക വില്ലേജ് ഓഫീസുകൾക്ക് മുന്നിലും അപേക്ഷകരുടെ തള്ളിച്ചയാണ്. വിവിധ സർട്ടിഫിക്കറ്റുകൾക്കായി രാവിലെ എത്തുന്നവർക്ക് മടങ്ങാനാവുക മണിക്കൂറുകൾ കഴിഞ്ഞായിരിക്കും. ചിലർക്ക് സർട്ടിഫിക്കറ്റ് കൈയിലെത്തുക രണ്ടും മൂന്നും ദിവസം കയറി ഇറങ്ങിയാലാണ്.
ഓഫീസ് സേവനങ്ങളിൽ പലതിനും അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനിലൂടെ അപേക്ഷിക്കാമെങ്കിലും അതിനു പറ്റാത്തവയ്ക്ക് നേരിട്ട് എത്തിയേ പറ്റൂ. അതിർത്തി സംബന്ധമായ കേസുകൾ, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്‌കെച്ച്, അടങ്കൽ പകർപ്പ്, പട്ടയത്തിനുള്ള അപേക്ഷകൾ, വിവിധ പരാതികൾ സമർപ്പിക്കൽ തുടങ്ങിയവയ്ക്കെല്ലാം ഓഫീസുകളിൽ നേരിട്ടെത്തണം.
പലപ്പോഴും ഓഫീസുകളിലെ കമ്പ്യൂട്ടറുകൾ സെർവർ പ്രശ്നത്തിന്റെ പിടിയിലായിരിക്കും. പ്രിന്റർ ഉൾപ്പെടെ ഉപകരണങ്ങൾ തകരാറിലായാലും ഉപഭോക്താക്കൾക്ക് സേവനങ്ങൾ് നീണ്ട കാത്തിരിപ്പ് തന്നെ ശരണം. കേടായ ഉപകരണങ്ങൾ നന്നാക്കാൻ സർവീസ് എൻജിനീയർമാർ കൃത്യസമയത്ത് എത്താറില്ലെന്ന ആവലാതിയാണ് ആവശ്യക്കാർക്ക് കേൾക്കാനാവുക. തകരാറുകൾ അപ്പപ്പോൾ മുകളിലേക്ക് അറിയിച്ചാലും നടപടി വൈകുന്നുമെന്നും ജീവനക്കാർ പറയുന്നു. മെയ്ന്റനൻസ് കരാർ കാലാവധി കഴിഞ്ഞ ഉപകരണങ്ങളാണ് മിക്ക വില്ലേജ് ഓഫീസുകളിലുമുള്ളതെന്ന പ്രശ്നവുമുണ്ട്.
ഭൂമി സംബന്ധമായ ഇടപാടുകൾക്ക് സോഫ്‌റ്റ്‌വെയർ കിട്ടാതാവുന്നതുപോലെ വേഗതയില്ലാതാവുന്നതും ആളുകളെ കുറച്ചൊന്നുമല്ല കുഴക്കുന്നത്. പഴക്കം ചെന്ന കമ്പ്യൂട്ടറിൽ കാര്യങ്ങളുടെ നീക്കം മുട്ടിയും മുടന്തിയുമാണ്. അതോടെ ഒരാളുടെ ഇടപാടിന് തന്നെ ചിലപ്പോൾ മണിക്കൂറുകൾ വേണ്ടിവന്നേക്കാം. മറ്റു
അപേക്ഷകരുടെ കാത്തിരിപ്പ് അതനുസരിച്ച് നീളുന്നു. ക്ഷമ നശിച്ച് പലരും സ്റ്റാഫിനോട് ഒച്ചവെക്കുന്നതോടെ പിന്നെ തർക്കവും ബഹളവുമാവും.
ചില ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതു തിരക്കിന് ആക്കം കൂട്ടുകയാണ്. നിലവിലുള്ള ജീവനക്കാർ കൂടുതൽ സമയം ജോലിചെയ്താണ് സർട്ടിഫിക്കറ്റുകൾ പലതും നൽകുന്നത്. സ്റ്റാഫില്ലായ്മാ പ്രശ്നം മേലധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമാവുന്നില്ലെന്നാണ് ജീവനക്കാരുടെ ആവലാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |