കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ബുദ്ധദേവ് ശൈലി മുറുകെപ്പിടിച്ചാൽ ഏറെ വൈകാതെ കേരളത്തിലും ബംഗാൾ ആവർത്തിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു.
മാദ്ധ്യമപ്രവർത്തകൻ ജിബിൻ പി.മൂഴിക്കലിന്റെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനത്തിൽ 'വികസനവും പരിസ്ഥിതിയും പാളം തെറ്റുമ്പോൾ" എന്ന വിഷയത്തിൽ ഒരുക്കിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളെ അവഗണിച്ചുള്ള മുഖ്യമന്ത്രിയുടെ പോക്ക് നല്ലതിനല്ല. നന്ദിഗ്രാം ആവർത്തിക്കുരുതെന്ന് മാത്രമാണ് ഇക്കാര്യത്തിൽ പറയാനുള്ളത്. വിമർശനങ്ങളുയർത്തുന്നവരെ മാവോയിസ്റ്റുകളും വർഗീയവാദികളുമായി ചിത്രീകരിക്കുന്ന നടപടി പ്രാകൃതമാണ്.
കെ റെയിൽ പദ്ധതിയുടെ കാര്യത്തിൽ പിണറായിക്കും സർക്കാരിനും ഗൂഢ അജണ്ടയുണ്ട്. ഇത്തരമൊരു ബൃഹദ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രിയ്ക്കെങ്കിലും കൃത്യമായ ധാരണയുണ്ടാവണം. പദ്ധതിയുടെ ഉള്ളടക്കം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അത് സർക്കാർ പുറത്തുവിടട്ടെ. ഓപ്പൺ ഹിയറിംഗ് നടത്തണം. നിയമസഭയിലും വിശദമായ ചർച്ച വേണം.
കെ റെയിൽ ട്രെയിനിന് 180 കിലോമീറ്റർ വേഗതയാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ 300 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകളോടിക്കുന്ന പദ്ധതിയുണ്ട് റെയിൽവേയ്ക്ക്. ആ പ്രോജക്ട് കേരളത്തിലേക്ക് കൂടി നീട്ടാനാണ് ആലോചന നടക്കേണ്ടതെന്നും സുധീരൻ കൂട്ടിച്ചേർത്തു.
മാദ്ധ്യമ സൗഹൃദ കൂട്ടായ്മ കാലിക്കറ്റ് പ്രസ് ക്ളബ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അരുൺ തോമസ് ജിബിൻ അനുസ്‌മരണ പ്രഭാഷണം നടത്തി. എസ്.ശ്രീശാന്ത് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |