കുറുക്കൻമൂല (വയനാട്): കടുവ ഭീതിയിൽ നിന്ന് മോചിതരായി കൊണ്ടിരിക്കുന്ന ജനങ്ങൾ വീണ്ടും ഭീതിയിൽ. കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന കുറുക്കൻമൂല കാവേരി പൊയിലിലെ ജനവാസകേന്ദ്രത്തിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്.കടുവ സാന്നിദ്ധ്യം നേരത്തെ സ്ഥിരീകരിച്ച പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
കുറുക്കൻമൂലയിലും പരിസര പ്രദേശങ്ങളിലുമുള്ള പതിനേഴ് വളർത്ത് മൃഗങ്ങളെ കൊന്ന കടുവയുടെ കാൽപ്പാടുകൾ അല്ലെന്നും സമീപത്ത് സ്ഥാപിച്ച കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും വനംവകുപ്പ് പറയുന്നുണ്ടെങ്കിലും ജനങ്ങൾ വിശ്വസിച്ചിട്ടില്ല.
കടുവ ഭീതിയിൽ നിന്ന് താത്ക്കാലിക മോചനം ലഭിച്ച് സാധാരണ ജീവിതത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും കാൽപ്പാടുകൾ കണ്ടത് ജനജീവിതം താറുമാറാക്കും.
ജീവൻ നഷ്ടപ്പെട്ട വളർത്തുമൃഗങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച ജനങ്ങളുടെ ആകുലതകളും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ക്ഷീരകർഷകർക്ക് പുറമെ സാധാരണ കർഷകരുടെ ജീവിതവും കടുവാ ഭീഷണിമൂലം പ്രതിസന്ധിയിലാണ്. കാപ്പി പഴുത്ത് വീഴുന്ന അവസ്ഥയിലും പറമ്പിൽ പണിക്ക് ഇറങ്ങാൻ കഴിയാത്ത ഗതികേടിലാണ് കർഷകർ. കുരുമുളകും നെല്ലും പച്ചക്കറിയുമെല്ലാം വിളവെടുക്കാറായ കർഷകരെയും കടുവാഭീതി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കാർഷിക വൃത്തിയെ ആശ്രയിച്ച് ജീവിക്കുന്ന ക്ഷീരകർഷകർക്ക് പുറമെ സാധാരണ കർഷകരുടെ ജീവിതവും കടുവാ ഭീഷണിമൂലം പ്രതിസന്ധിയിലാണ്. കൊവിഡിൽ അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ തുറന്ന് ഒരുമാസം പിന്നിടുന്ന ഘട്ടത്തിൽ ആരംഭിച്ച കടുവ ഭീതി രക്ഷിതാക്കളെയും കുട്ടികളെയും അനാവശ്യ സമ്മർദ്ദത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണ്. എത്രനാൾ കൂടി ഒരു പ്രദേശത്തെ ജനങ്ങൾ കടുവാഭീതിയിൽ കഴിയേണ്ടി വരുമെന്ന ചോദ്യത്തിന് ഭരണാധികാരികളും ഉത്തരം നൽകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |