കോഴിക്കോട്: ലോകജനതയിൽ ബഹുഭൂരിപക്ഷവും സമത്വം സ്വപ്നം കാണുന്നുണ്ടെന്നതു തന്നെയാണ് കമ്മ്യൂണിസത്തിന്റെ ഭാവിയ്ക്ക് തെളിച്ചമേറ്റുന്നതെന്ന് സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ആഗോള ജനസംഖ്യയിൽ അഞ്ചു പേരിൽ ഒരാൾ സമത്വവും തുല്യതയും സ്വപ്നം കാണുന്നുണ്ട്.
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി 'കമ്മ്യൂണിസത്തിന്റെ ഭാവിയും വർത്തമാനവും" എന്ന വിഷയത്തിൽ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാലം കമ്മ്യൂണിസത്തിന്റെ പ്രസക്തി എന്തെന്ന് ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ട്. വൈറസ് ബാധിച്ച് ജനം ഒാക്‌സിജനും വാക്‌സിനുമില്ലാതെ നരകിക്കുമ്പോൾ കൊവിഡ് മരുന്നിന് പേറ്റന്റ് സമ്പാധിച്ച് പണമുണ്ടാക്കാനുള്ള തിരക്കിലായിരുന്നു മുതലാളിത്ത സർക്കാരുകൾ. രോഗത്തെയും മരണത്തെയും പണമായും സമ്പത്തായും മാറ്റുന്ന കാലത്തിൽ നിന്ന് വിഭിന്നമാണ് കമ്മ്യൂണിസ്റ്റ് ചിന്തകൾ. ക്യൂബ പോലുള്ള രാജ്യങ്ങൾ കഠിനമായ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പഴും യൂറോപ്യൻ രാജ്യങ്ങളെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും സഹായിക്കാൻ ആരോഗ്യസംവിധാനങ്ങളുമായി ഓടിയെത്തിയത് അതുകൊണ്ടാണ്.
ഇനി കമ്മ്യൂണിസം സാദ്ധ്യമാണോയെന്നതാണ് പലരും ചോദിക്കുന്ന പ്രധാന ചോദ്യം. കമ്മ്യൂണിസത്തിന് സമൃദ്ധമായൊരു ഭൂതകാലമുണ്ടായിരുന്നു. മുതലാളിത്തത്തിനും ഫ്യൂഡലിസത്തിനും അടിമത്തത്തിനും മുമ്പായിരുന്നു പ്രാചീന കമ്മ്യൂണിസ്റ്റ് കാലം. അവിടെ എല്ലാവരും സമന്മാരായിരുന്നു, സ്ത്രീയും പുരുഷനും എല്ലാം. ഭരണകൂടവുമില്ല. അത്തരമൊരു തുല്യതയിലേതയിലേക്കുള്ള യാത്രയാണ് കമ്മ്യൂണിസത്തിന്റെ ഭാവി.
സിദ്ധാന്ത ശാഠ്യങ്ങളും അശാസ്ത്രീയതയും ഒഴിവാക്കുന്നിടത്താണ് കമ്മ്യൂണിസത്തിന്റെ വളർച്ചെയെന്നും ബേബി പറഞ്ഞു. കമ്മ്യൂണിസം നടപ്പാക്കുന്ന കാര്യത്തിൽ പറ്റിയ പാകപ്പിഴകളാണ് സോവിയറ്റ് യൂണിയന്റെ പതനത്തിനിടയാക്കിയത്. പുതിയ കാലത്തെ തിരിച്ചറിഞ്ഞുള്ള മുന്നോട്ടു പോക്കിൽ അവർ വീണുപോയി. ചൈന പക്ഷേ, അതിജീവിച്ചു. മാർക്‌സ് എഴുതിവെച്ചിടത്തല്ല കമ്യൂണിസത്തിന്റെ ഭാവി. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുണ്ടാവണമെന്ന്. പല രാജ്യങ്ങളിലും നേരിട്ട പരാജയത്തിൽ നിന്ന് നമ്മളും ആ പാഠം ഉൾക്കൊള്ളേണ്ടതുണ്ട്.
ടി.പി.രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എ.പ്രദീപ്കുമാർ, കെ.ടി.കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |