കുന്ദമംഗലം: കൈവരി തകർന്ന് കാൽനടയാത്ര പോലും ഭീഷണിയിലായ കമ്മാണ്ടിക്കടവ് പാലത്തിന് ഒടുവിൽ ശാപമോക്ഷം. കൈവരികൾ പുനർനിർമ്മിക്കണമെന്ന പ്രദേശത്തുകാരുടെ നിരന്തര ആവശ്യത്തിന് ശാശ്വത പരിഹാരമായി.
ജീവൻ കൈയിൽപിടിച്ചായിരുന്നു കമ്മാണ്ടിക്കടവ് പാലത്തിലൂടെ ഇക്കാലമത്രയും യാത്ര. നന്നേ വീതികുറഞ്ഞ പാലത്തിലൂടെ നടക്കുമ്പോൾ ചെറിയ അശ്രദ്ധയെങ്ങാനും ഉണ്ടായാൽ പിന്നെ പുഴയിൽ നോക്കിയാൽ മതി. എന്നിട്ടും എളുപ്പവഴി വേറെയില്ലാത്തതിനാൽ വാഹനങ്ങളും ആളുകളും യാത്ര തുടർന്നു. ഈ ദുരവസ്ഥ ഡിസംബർ 6ന് കേരളകൗമുദി വാർത്തയാക്കിയിരുന്നു.
കുന്ദമംഗലം ഗ്രാമപഞ്ചായത്താണ് നാല് ലക്ഷം രൂപ ചെലവിൽ കൈവരികൾ നിർമ്മിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തും 3 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. 2019ലെ പ്രളയത്തിലാണ് പാലത്തിന്റെ കൈവരി പൂർണമായി തകർന്നത്. പൊയ്യ, കളരിക്കണ്ടി, വാഴപ്പറമ്പ്, പിലാശ്ശേരി ഭാഗങ്ങളിലുള്ളവർക്ക് ചാത്തമംഗലം ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. ഇരുദിശയിൽ നിന്നും ഒരേ സമയം വാഹനങ്ങൾ വന്നാൽ മണിക്കൂറുകൾ വേണം കുരുക്കഴിയാൻ. അതോടെ കാൽനടയാത്രയും ദുഷ്ക്കരമാകും.
പതിനെട്ട് വർഷം മുമ്പ് ടി.കെ.ഹംസ എം.പിയായിരുന്ന കാലത്താണ് പാലം നിർമ്മിച്ചത്. എന്നാൽ പ്രളയത്തോടെ പുഴ ദിശമാറി ഒഴുകി പാലത്തിന്റെ ഇരുഭാഗത്തേയും അപ്രോച്ച് റോഡുകൾ ഇല്ലാതാക്കി. പാലം ഒറ്റപ്പെട്ടു. പിന്നീട് പി.ടി.എ റഹിം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് അപ്രോച്ച് റോഡും അനുബന്ധപ്രവൃത്തിയും നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |