കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവേണ്ട വാഹന പാർക്കിംഗ് കേന്ദ്രം ചങ്ങലയിട്ട് പൂട്ടി അധികൃതർ. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷന് മുന്നിലെ സർക്കാർ ഭൂമിയിലാണ് 45 ലക്ഷം ചെലവിട്ട് സിവിൽ സ്റ്റേഷന്റെ പ്രവേശന കവാടവും പാർക്കിംഗ് സ്ഥലവും നിർമ്മിച്ചിട്ടുള്ളത്. പാർക്കിംഗ് ഏരിയ നിർമ്മിക്കുന്നതിന് മുമ്പ് ഇവിടെ ഒട്ടേറെ വാഹനങ്ങൾക്ക് നിർത്തിയിടാൻ കഴിയുമായിരുന്നു. എന്നാൽ കെട്ടിടം വന്നതോടെ അത് നിലച്ചു. മിനിസിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വാഹനം നിർത്തിയിടാനാണ് ഈ സൗകര്യമെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ ഉദ്യോഗസ്ഥരുടെ വാഹനവും ചങ്ങലയ്ക്ക് പുറത്താണ്. കോഴിക്കോട്ടേക്കും മറ്റും പോകുന്ന ആളുകൾ കുന്ദമംഗലം വരെ സ്വന്തം വാഹനത്തിലെത്തി കെട്ടിടത്തിന് ചുറ്റും നിർത്തിയിട്ട് പോവുകയാണ്. അങ്ങനെയെങ്കിൽ പേ-പാർക്കിംഗ് ഏർപ്പെടുത്തി പാർക്കിംഗ് പ്രശ്നം പരിഹരിച്ചുകൂടെയെന്നാണ് നാട്ടുകാരുടെ ചോദ്യം. മിനി സിവിൽസ്റ്റേഷൻ, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ചങ്ങലയ്ക്ക് പുറത്ത് വാഹനം നിർത്തിയിടേണ്ട ഗതികേടിലാണ്. പാർക്കിംഗ് കേന്ദ്രത്തിനും സബ്താലൂക്ക് ഓഫീസിനുമിടയിൽ വാഹനങ്ങൾ അലസമായി നിർത്തിയിടുന്നത് ഇതുവഴിയുള്ള ഗതാഗതത്തിനും തടസമായിട്ടുണ്ട്.
'ഗതാഗതക്കുരുക്കുണ്ടാകുന്ന കുന്ദമംഗലം അങ്ങാടിയിൽ ഇത്രയും വലിയ പാർക്കിംഗ് സ്ഥലം അതും സർക്കാർ സ്ഥലത്തുണ്ടാക്കിയത് ചങ്ങലയിട്ട് പൂട്ടുന്നത് ശരിയല്ല'-
ടി.പി. സുരേഷ് (പൊതുപ്രവർത്തകൻ)
'ചങ്ങലയിൽ തളയ്ക്കാനുള്ളതല്ല പാർക്കിംഗ് സ്ഥലം. ഉദ്യോഗസ്ഥർക്കോ പൊതുജനങ്ങൾക്കോ ഉപയോഗപ്രദമാക്കണം'-
എൻ.എം യുസഫ് (പൊതുപ്രവർത്തകൻ)
ജനങ്ങൾ പാർക്കിംഗ് സൗകര്യമില്ലാതെ നെട്ടോട്ടമോടുമ്പോൾ
മിനി സിവിൽസ്റ്റേഷന് മുന്നിലെ പൊതുസ്ഥലം ആർക്കും പ്രയോജനമില്ലാത്തവിധം ചങ്ങലക്കിട്ട് സംരക്ഷിക്കുന്നത് ആർക്കുവേണ്ടിയാണ് ' -
സക്കീർ ഹുസൈൻ (പൊതുപ്രവർത്തകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |