കോഴിക്കോട്: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കോർപ്പറേഷൻ സജ്ജമാണെന്ന് മേയർ ഡോ. ബീന ഫിലിപ്പ് . ഒന്നും രണ്ടും പോലെയല്ല മൂന്നാം തരംഗം. നേരിയ രോഗലക്ഷണം മാത്രമേയുള്ളൂ. വാക്‌സിനേഷൻ ഏതാണ്ട് പൂർത്തീകരിച്ചതും ഒമിക്രോൺ ശക്തി കുറഞ്ഞതുമാകാം രോഗ തീവ്രത കുറയാൻ കാരണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വാർഡുതല പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി ചേർന്ന കൗൺസിലർമാരുടെ ഓൺലൈൻ യോഗത്തിൽ മേയർ പറഞ്ഞു. ശുചിത്വം, മാലിന്യനിർമ്മാർജ്ജനം എന്നിവയാണ് ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യേണ്ടതെന്നും മേയർ വ്യക്തമാക്കി.
രോഗികളുടെ എണ്ണം ഉയർന്നിട്ടും ആശുപത്രിയിൽ പ്രവേശനം കുറഞ്ഞത് ആശ്വാസകരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
കൊവിഡ് രോഗികൾക്ക് ഹോം ഐസൊലേഷൻ മോണിറ്ററിംഗ് കാർഡ് തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ലാ പ്രൊജക്ട് മാനേജർ പറഞ്ഞു. ഓരോ യു.പി.എച്ച്.സികളിലും വാർഡിന്റെ ചുമതലയുള്ള ഫീൽഡ് ജീവനക്കാർ രോഗികളുടെ വിവരം ശേഖരിക്കണം. ഗുരുതര രോഗികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ തയ്യാറാക്കി നിർത്തണം. ഡയാലിസിസ് സെന്ററുകളിൽ പ്രത്യേക ഷിഫ്റ്റുകൾ സജ്ജമാക്കണം. ഇ സഞ്ജീവനി ടെലി കൺസൾട്ടേഷൻ ഉപയോഗിക്കണം. ആർ.ടി.പി.സിആർ പരിശോധനാ ലാബിന്റെ ശേഷി ഉയർത്തണം. പ്രൈമറി കോൺടാക്ടുള്ളവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൗൺസിലർമാർ വാർഡുകളിലെ രോഗികൾക്ക് ഡോക്ടർമാരുമായി സംസാരിക്കാൻ സൗകര്യമൊരുക്കണമെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഡോ.എസ്.ജയശ്രീ പറഞ്ഞു. പ്രൈവറ്റ് ലാബുകളിൽ നടക്കുന്ന പരിശോധനകൾ യഥാസമയം കോർപ്പറേഷനിൽ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വ്യാപകമായി ആന്റിജൻ ടെസ്റ്റ് പുനരാരംഭിക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടണം. വാക്‌സിൻ എടുക്കാത്തവരെ മോണിറ്ററിംഗ് ചെയ്യുന്നതിന് വാർഡ് കൗൺസിലർമാർ മുൻകൈയെടുക്കണമെന്നും ജയശ്രീ പറഞ്ഞു.
പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ, നവ്യ ഹരിദാസ്, ടി.റെനീഷ്, എം.സി.അനിൽകുമാർ, മുരളീധരൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |