കോഴിക്കോട്: തളി ശ്രീമഹാഗണപതി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ "പങ്കുനി ഉത്ര മഹോത്സവ"ത്തോടനുബന്ധിച്ച് ഭക്തിയുടെ നിറവിൽ വള്ളി കല്യാണം. രാവിലെ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച പൂജാദികർമ്മങ്ങളിൽ സുബ്രഹ്മണ്യ ലക്ഷാർച്ചന, കാർത്തികേയ പൂജ, കുക്കുട സ്കന്ദ ഹോമം, വള്ളി കല്യാണം - വിവാഹ പൂജ എന്നിവ നടന്നു. തളി ബ്രാഹ്മണ സമൂഹം പുരോഹിതൻ രഘു വാധ്യാർ, ക്ഷേത്ര പുരോഹിതൻ ബാലസുബ്രമണ്യ ശർമ്മ എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കാവടി മുദ്ര നിറയ്ക്കൽ ചടങ്ങുമുണ്ടായിരുന്നു.
പങ്കുനി ഉത്ര ദിവസമായ ഇന്ന് രാവിലെ 5 ന് അഷ്ടദ്രവ്യകൂട്ട് മഹാഗണപതി ഹോമം, മഹന്യാസപൂർവ്വം രുദ്രാഭിഷേകം, കാവടി പൂജ എന്നിവ നടക്കും. രാവിലെ 8 ന് പാളയം പുതിയ കോവിലകം മാരിയമ്മൻ കോവിലിൽ നിന്നു "പാൽകുടം വരവ് " ക്ഷേത്രത്തിലെത്തും. തുടർന്ന് "കാവടി വരവ്" ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട് തളി ക്ഷേത്രം, തളി ബ്രാഹ്മണ സമൂഹം വഴി തിരിച്ചെത്തും. പിന്നീട് "പാൽ കുടമാടൽ" നടക്കും. വൈകിട്ട് 6 ന് ''കാവടി ഘോഷയാത്ര" തളി ഗ്രാമം ചുറ്റി ക്ഷേത്രത്തിൽ തിരിച്ചെത്തും. കൽപ്പാത്തി ദണ്ഡപാണി ഭജന സംഘം കാവടി രാശു അയ്യർ ആൻഡ് പാർട്ടിയുടെ നേതൃത്വത്തിലാണ് കാവടി ഘോഷയാത്ര നടക്കുക. തുടർന്ന് അഭിഷേകവുമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |