കോഴിക്കോട് : കോഴിക്കോടിനെ രാജ്യത്തെ ഏറ്റവും അഴകുള്ള നഗരമാക്കാൻ പദ്ധതികളുമായി കോർപ്പറേഷൻ. നേരത്തെ പ്രഖ്യാപിച്ച ശുചിത്വ പ്രോട്ടോകോളിന്റെ ചുവടുപിടിച്ചാണ് 50 കോടിയോളം രൂപ നീക്കിവെച്ച് 'അഴക്' പദ്ധതി പ്രഖ്യാപിച്ചത്. ശുചിത്വത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും അടിസ്ഥാന വികസനത്തിനും മുൻതൂക്കം നൽകുന്നതായി കോർപ്പറേഷന്റെ ബഡ്ജറ്റ് പ്രഖ്യാപനം.
918.02 കോടി രൂപ വരവും 857. 38 കോടി രൂപ ചെലവും 60. 64 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2022- 23 വർഷത്തെ മതിപ്പ് ബഡ്ജറ്റും 2021 - 22 വർഷത്തെ പുതുക്കിയ ബഡ്ജറ്റുമാണ് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അവതരിപ്പിച്ചത്. യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസം നീളുന്ന ചർച്ചയ്ക്കുശേഷം ബഡ്ജറ്റിന് കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകും.
വരുമാന സ്രോതസ് വർദ്ധിപ്പിക്കുന്നതിന് മുഖ്യപരിഗണനയാണ് ബഡ്ജറ്റിൽ നൽകിയിരിക്കുന്നത്. ഓഫീസ് സേവനങ്ങൾ ജനങ്ങളിലേക്ക് വേഗം എത്തിക്കും. മുഴുവൻ സേവനങ്ങളും ഡിജിറ്റലാക്കും, റോഡ് സംവിധാനം മെച്ചപ്പെടുത്തും, അതി ദാരിദ്ര്യമില്ലാത്ത നഗരമായി കോഴിക്കോടിനെ മാറ്റും. എല്ലാവർക്കും പാർപ്പിടം നൽകും, നഗരത്തെ സംരംഭ സൗഹൃദമാക്കും, വീ ലിഫ്റ്റ് തൊഴിൽ ദാന പദ്ധതിയിലൂടെ കൂടുതൽ പേർക്ക് തൊഴിൽ നൽകും, വ്യവസായ പശ്ചാത്തലം ശക്തിപ്പെടുത്തും, കൺവെൻഷൻ സെന്റർ ആരംഭിക്കും, പാളയം ഡ്രീം പ്രൊജക്ട് നടപ്പാക്കും, മാർക്കറ്റുകൾ നവീകരിക്കുമെന്നും ബഡ്ജറ്റിൽ പറയുന്നു. വിശപ്പ് രഹിത കോഴിക്കോട്, കോഴിക്കോട് നഗരത്തിലെ കൂടുതൽ ഭാഗങ്ങളിൽ നൈറ്റ് ലൈഫൊരുക്കും, പാർക്കിംഗ് സൗഹൃദമാക്കും, തെരുവ് കച്ചവടത്തെ കൂടുതൽ ആകർഷകമാക്കും, കോർപ്പറേഷന്റെ 60ാം വാർഷികം വിപുലമായി ആഘോഷിക്കും. കോഴിക്കോടിനെ സാഹിത്യ നഗരമാക്കും, കുടിവെള്ളം ഉറപ്പ് വരുത്തും, പൂനൂർ പുഴ സംരക്ഷിക്കും, ജി.ഐ.എസ് മാപ്പിംഗ് നടപ്പാക്കും, സർവീസ് റഫറൻസ് ലൈബ്രറി ആരംഭിക്കും, നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കും, മൊബിലിറ്റി ഹബ് സ്ഥാപിക്കാൻ മുൻകൈയെടുക്കും, സ്തീ ഉന്നമനത്തിന് പ്രാധാന്യം നൽകും, കായിക രംഗത്ത് കോഴിക്കോടിന് മികച്ച നഗരമാക്കും, നേത്ര രോഗികൾക്കായി കാഴ്ച പദ്ധതി നടപ്പാക്കും. ഗുണമേന്മയുള്ള ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പ് വരുത്തും. വ്യാപാര സമുച്ചയങ്ങൾ നിർമ്മിക്കും എന്നിവയും ബഡ്ജറ്റ് പ്രഖ്യാപനത്തിലുണ്ട്.
" കൗൺസിലും ഉദ്യോഗസ്ഥരും ജനങ്ങളും ഏകമനസോടെ ചടുലതയോടെ മുന്നോട്ടുനീങ്ങിയാൽ കോഴിക്കോടിനെ ഇന്ത്യയിലെ മാതൃകാ നഗരമാക്കാൻ സാധിക്കും. അതിലേക്കുള്ള ചുവടുവയ്പ്പാണ് ബഡ്ജറ്റ് " .... സി.പി. മുസാഫർ അഹമ്മദ് ( ഡെപ്യൂട്ടി മേയർ )
" ലഭ്യമായ അധികാരങ്ങളും സമ്പത്തും ഉപയോഗിച്ച് കോഴിക്കോടിന്റെ വികസനം നടപ്പാക്കാനും ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് കോർപ്പറേഷൻ കഠിനശ്രമം നടത്തുന്നത് . സാധാരണക്കാരന്റെ ഉന്നമനമാണ് ലക്ഷ്യം. സ്ത്രീകളുടെ പുരോഗതി, ദാരിദ്ര്യ നിർമാർജനം, ശുചിത്വമുള്ള സുന്ദരമായ കോഴിക്കോടിനുള്ള ശ്രമമാണ് ബഡ്ജറ്റ് " മേയർ ഡോ. ബീന ഫിലിപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |