പയ്യോളി: തിങ്കളാഴ്ച രാത്രി അവസാന ട്രിപ്പിലാണ് ബസിന്റെ റാക്കിൽ ഒരു പൊതി കണ്ടക്ടർ പ്രദീപന്റെ ശ്രദ്ധയിൽ പെടുന്നത്. ഓട്ടം കഴിഞ്ഞ് കൊയിലാണ്ടിയിലെത്തിയിട്ടും പൊതി തിരഞ്ഞ് ആരുമെത്തിയില്ല.
ഒരു ദിവസം കഴിഞ്ഞിട്ടും ആരെയും കാണാതായപ്പോൾ അടുത്ത ദിവസം ബസ് പണിമുടക്ക് തുടങ്ങുന്നതിനാൽ പൊതി ബസിൽ വയ്ക്കാതെ വീട്ടിലേക്ക് എടുത്തു. തുറന്നപ്പോൾ ആദ്യം ഇത്തിരി മിഠായിയൊക്കെയായിരുന്നു, പിന്നീടാണ് 500 രൂപയുടെ മൂന്ന് കെട്ടുകൾ ശ്രദ്ധയിൽപെട്ടത്. കൂടുതൽ പരിശോധിച്ചപ്പോഴാണ് ബാങ്ക് പാസ് ബുക്കും, എ.ടി.എം കാർഡും, പണം പിൻവലിച്ച ബാങ്ക് രശീതിയുമൊക്കെ കാണുന്നത്. പണത്തിന്റെ മൂല്യവും നഷ്ടപ്പെടുമ്പോഴുള്ള പ്രയാസവും നന്നായറിയുന്ന തിക്കോടി പെരുമാൾപുരം നല്ലോളി പ്രദീപൻ തന്റെ ഏറ്റവുമടുത്ത സുഹൃത്തിനെ വിളിച്ച് കാര്യം അവതരിപ്പിച്ചു. രശീതിയിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ഇരിങ്ങൽ മൂരാട് സ്വദേശിയായ ശ്രീജിത്തിന്റേതായിരുന്നു കളഞ്ഞുപോയ പണം. വീട്ടിലേക്ക് വരാൻ പറഞ്ഞ് സുഹൃത്തിന്റെ സാന്നിദ്ധ്യത്തിൽ പ്രദീപൻ ഉടമസ്ഥന് പണം തിരിച്ചേൽപ്പിക്കുകയായിരുന്നു.
ചെറിയ തുകയും, പച്ചക്കറിയും മറ്റും യാത്രക്കാർ മറന്ന് വെച്ച് പോകാറുണ്ടെങ്കിലും ഇത്രയധികം തുകയടങ്ങിയ പൊതി ലഭിക്കുന്നത് 32 വർഷത്തെ ജോലിക്കിടയിൽ ഇതാദ്യമെന്ന് പ്രദീപൻ പറയുന്നു. പൊലീസിൽ ഏൽപ്പിക്കാനാണ് തോന്നിയതെങ്കിലും ഫോൺ നമ്പർ കണ്ടതോടെ വിളിച്ച് കൈമാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |