# കൃഷിക്കും സ്ത്രീ മുന്നേറ്റത്തിനും കൂടുതൽ പരിഗണന
കോഴിക്കോട്: സ്നേഹസ്പർശത്തിലൂടെയും ജീവജ്യോതിയിലൂടെയും വൃക്ക-കാൻസർ രോഗികളെ ചേർത്ത് പിടിച്ച് ആരോഗ്യ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതായി ജില്ലാ പഞ്ചായത്തിന്റെ 2022-23 ബഡ്ജറ്റ്. വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ അവതരിപ്പിച്ച 133.78 കോടി വരവും 129.96 കോടി ചെലവും 3.82 കോടി നീക്കിയിരിപ്പും കാണിച്ച 2022- 23 വർഷത്തെ മതിപ്പ് ബഡ്ജറ്റിനും 2021 -22 വർഷത്തെ പുതുക്കിയ ബഡ്ജറ്റിനും യോഗം അംഗീകാരം നൽകി. അതേസമയം വരുമാനത്തിൽ 28.8 കോടിയുടെ കുറവുണ്ടായി.
ആരോഗ്യ മേഖലയ്ക്ക് 20 കോടി രൂപ വകയിരുത്തി. ലൈഫ് ഭവന പദ്ധതിയ്ക്കായി പത്ത് കോടിയും കുടിവെള്ള പദ്ധതിയ്ക്കായി 9.2കോടിയും വകയിരുത്തിയിട്ടുണ്ട്. കൃഷിയ്ക്ക് 6.4 കോടിയും വിദ്യാഭ്യാസത്തിന് 5.2 കോടിയും വനിതാ ശിശുക്ഷേമത്തിന് 5.7 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്.
പദ്ധതികൾ, തുക
പട്ടികജാതി ക്ഷേമം- 12.74 കോടി, പട്ടികവർഗ വിഭാഗം -82.38 ലക്ഷം. പൊതുമരാമത്ത്- 12.76 കോടി. ആസ്തിവികസനം- 11.59 കോടി.
മത്സ്യബന്ധന മേഖല- 32 ലക്ഷം. ക്ഷീരവികസനം- 3.25 കോടി. മൃഗസംരക്ഷണം- 5.07 കോടി. വ്യവസായം- 3.25 കോടി. സൗരോർജം - ഒരുകോടി. ഫാമുകളിൽ ബയോഗ്യാസ് പ്ലാന്റ്- 50 ലക്ഷം. മണ്ണ് -ജല സംരക്ഷണം- 3.9 കോടി. വിദ്യാഭ്യാസം- 5.25 കോടി, യുവജന ക്ഷേമം- 7 ലക്ഷം, കായികം- 25 ലക്ഷം, സാംസ്‌കാരികം- 30 ലക്ഷം. ശുചിത്വം - 4.28 കോടി, ദാരിദ്ര്യ നിർമാർജനം- 50 ലക്ഷം, വയോജന ക്ഷേമം- 2.5 കോടി, ടൂറിസം- 5 ലക്ഷം, ഇ ഓഫീസ് സംവിധാനം- 25 ലക്ഷം.
" ആരോഗ്യം, കൃഷി, സ്ത്രീകളുടെ ക്ഷേമം എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന പദ്ധതികളുടെ തുടർച്ച ഉറപ്പാക്കുന്നതിന് കൂടുതൽ പരിഗണന നൽകി. ഷീജ ശശി ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
" ജില്ലാ പഞ്ചായത്തിന്റെ മികച്ച പദ്ധതികൾ തുടരും. എല്ലാ മേഖലയ്ക്കും ന്യായമായ പരിഗണന നൽകിയിട്ടുണ്ട്. വികസനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കും ". എം.പി. ശിവാനന്ദൻ ( ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് )
# കൈയടിച്ച് എൽ.ഡി.എഫ് അംഗങ്ങൾ, വിമർശനവുമായി യു.ഡി.എഫ്
എൽ.ഡി.എഫ് അംഗങ്ങൾ ബഡ്ജറ്റിന് പൂർണ പിന്തുണ പ്രഖ്യാപിച്ചപ്പോൾ യു.ഡി.എഫ് അംഗങ്ങൾ തൊടുത്ത് വിട്ടത് വിമർശന ശരങ്ങൾ. എല്ലാ മേഖലയിലും സ്പർശിച്ച ബഡ്ജറ്റാണെന്നായിരുന്നു ഭരണപക്ഷ അംഗങ്ങളുടെ പുകഴ്ത്തൽ. എന്നാൽ
പുതിയതും പ്രതീക്ഷ നൽകുന്നതുമായ പദ്ധതികൾ ഇല്ലെന്നും ബഡ്ജറ്റ് തനിയാവർത്തനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ലൈഫ് മിഷന്റെ ഗുണഭോക്താക്കളെ കുറിച്ചും കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചും പഠനം വേണം. പദ്ധതികൾ വേഗം പൂർത്തിയാക്കാനുള്ള നടപടികൾ വേണം. പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്ന സാഹചര്യമുണ്ട്. പലപ്പോഴും തുടക്കത്തിലെ ആവേശം പിന്നീട് കാണാറില്ല. കൃത്യമായ കാഴ്ചപ്പാടും ദീർഘ വീക്ഷണവും കാഴ്ചപ്പാടും ബഡ്ജറ്റിലില്ല. കായിക മേഖലയെയും യുവാക്കളെയും നിരാശരാക്കി. ടൂറിസം മേഖലയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ സാധിച്ചില്ല. കാർഷികമേഖലയുടെ പുനരുദ്ധാരണത്തിനായുള്ള പദ്ധതികൾ ഉണ്ടായില്ല. വനിതകളുടെ ഉന്നമനത്തിനായി കാര്യമായൊന്നും ബഡ്ജറ്റിലില്ല തുടങ്ങി പോരായ്മകൾ അക്കമിട്ട് നിരത്തുകയായിരുന്നു പ്രതിപക്ഷം.
മുക്കം മുഹമ്മദ്, നാസർ എസ്റ്റേറ്റ്മുക്ക്, എം. ധനീഷ്‌ലാൽ, പി. ഗവാസ്, ബോസ് ജേക്കബ്, പി.ടി.എം. ഷറഫുന്നിസ, സി.എം. യശോദ, റംസീന നരിക്കുനി, പി.പി. പ്രേമ, അംബിക മംഗലത്ത്, വി.പി. ദുൽഖിഫിൽ, രാജീവ് പെരുമൺപുറ, സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗോപാലൻ നായർ, കെ.പി ചന്ദ്രി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ടി. അഹമ്മദ് കബീർ, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ എൻ.എം. വിമല, വി.പി. ജമീല, പി. സുരേന്ദ്രൻ എന്നിവരും ഡിവിഷൻ മെമ്പർമാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |