കോഴിക്കോട്: കാലത്തിന്റെ ചരിത്ര മുദ്രകളാണ് നാണയങ്ങൾ. കലയും സംസ്കാരവും രാഷ്ട്രീയവും ഭരണാധികാരികളുമെല്ലാം മുദ്രണം ചെയ്യപ്പെട്ട നാണയങ്ങളുമായി കോഴിക്കോട് ശ്രീ സുകൃതീന്ദ്ര കലാമന്ദിറിൽ നടക്കുന്ന പ്രദർശനം കാഴ്ചയുടെ വേറിട്ട അനുഭവമാകുന്നു.
കാലിക്കറ്റ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നാണയ പ്രദർശനം ഒരുക്കിയിരിക്കുന്നത്. 26 പേരുടെ നാണയശേഖരമാണ് പ്രദർശനത്തിലുള്ളത്. പൗരാണിക ഭാരതത്തിലെ പഞ്ച് മാർക്ക്ഡ് നാണയങ്ങൾ മുതൽ ഗുപ്ത കാലഘട്ടത്തിൽ പ്രചാരത്തിലിരുന്ന നാണയങ്ങൾ, ഗ്രീക്ക് , റോമൻ നാണയങ്ങൾ, ഇന്ത്യ ഭരിച്ചിരുന്ന ചക്രവർത്തിമാരുടെയും നാട്ടുരാജാക്കന്മാരുടെയും നാണയങ്ങൾ, കോഴിക്കോട് സാമൂതിരി, തിരുവിതാംകൂർ, അറക്കൽ രാജവംശങ്ങളുടെയും ടിപ്പുവിന്റെയും കാലത്തുണ്ടായിരുന്ന താരം, രാശി പണം, വീര രായൻ പണം, വരാഹൻ, പുത്തൻ, പഗോഡ, ടിപ്പുവിന്റെ നാണയങ്ങൾ, ബൈബിളിൽ പരാമർശിക്കപ്പെട്ട നാണയങ്ങൾ, ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇന്ത്യയിലിറക്കിയ നാണയങ്ങൾ, ഇന്ത്യ ഗവൺമെന്റ് ഇന്നേവരെ ഇറക്കിയ നാണയങ്ങൾ, 250 ഓളം വിദേശ നാണയങ്ങളും കറൻസികളും, പ്ലാസ്റ്റിക് കറൻസികൾ, ഫാൻസി നമ്പർ കറൻസികൾ, വിവാദ നാണയങ്ങൾ, അപൂർവ മെഡലുകൾ തുടങ്ങി വലിയൊരു ശേഖരം തന്നെയുണ്ട് പ്രദർശനത്തിൽ. 25 മുതൽ ആരംഭിച്ച പ്രദർശനം ഇന്ന് അവസാനിക്കും. രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |