കോഴിക്കോട്: കനത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽമഴ വിതച്ചത് വ്യാപക നാശം.
ഇന്നലെ പെയ്ത മഴയിലും കാറ്റിലും മലയോരത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. കൊടുവള്ളിയിൽ വീടിന് മുകളിൽ തെങ്ങ് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കിഴക്കോത്ത് പന്നൂരിൽ കണ്ടംപാറയ്ക്കൽ സൈനബയുടെ വീടാണ് തകർന്നത്. സൈനബയുടെ മരുമകൾ ഷെമീറയ്ക്കാണ് പരിക്കേറ്റത്. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.
നാദാപുരം ജുമാ മസ്ജിദിന്റെ മേൽക്കൂര തകർന്നു. വൈകീട്ട് നാലുമണിയോടെ ഇടിമിന്നലോടു കൂടി പെയ്ത മഴയിലും കാറ്റിലും പള്ളിയുടെ മൂന്നാംനിലയിലെ ഓടുകൾ പാറിപ്പോവുകയായിരുന്നു. ചില ഓടുകൾ പറന്ന് രണ്ടാം നിലയിലെ മേൽക്കൂരയിൽ പതിച്ചതോടെ രണ്ടാം നിലയിലെ ഓടുകളും തകർന്ന് പള്ളിയുടെ അകത്തേക്ക് വീണു. നിസ്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽ ഇരിക്കവെയാണ് അപകടം. ആർക്കും പരിക്കില്ല. വിവിധ കടകളുടെ നെയിം ബോർഡുകളും തകർന്നിട്ടുണ്ട്.
പേരാമ്പ്ര പാലേരി കന്നാട്ടിയിൽ ഇടിമിന്നലിൽ പശുവും കുട്ടിയും ചത്തു. നടുക്കണ്ടി സേതുവിന്റെ തൊഴുത്തിൽ കെട്ടിയ കറവ പശുവും പത്ത് മാസം പ്രായമായ കിടാവുമാണ് ചത്തത്. കുറ്റ്യാടിയിൽ ശാന്തിനഗറിൽ ഗർഭിണിയായ പശുവും മിന്നലേറ്റ് ചത്തു. ചെറിയ മുണ്ടിയോടി അമ്മദിന്റെ വീട്ടിലെ ഏഴ് മാസം ഗർഭിണിയായ പശുവാണ് ചത്തത്.
മിന്നലിൽ കുറ്റ്യാടി വലകെട്ടിലെ തയ്യിൽ വിനോദന്റെ വീട്ടിലെ വയറിംഗ് പൂർണമായും നശിച്ചു. വീടിന്റെ കോൺക്രീറ്റ് ഭാഗങ്ങളും ചുമരും വിണ്ടുകീറി. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന വിനോദന്റെ അമ്മ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ചെറുകുന്നിലെ പാലയുള്ളതിൽ രാജേഷിന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. വീടിനോട് ചേർന്ന വിറക് കൂടയും തകർന്നു. കച്ചേരി താഴ പാറ ഭാഗത്തെ കാരങ്കോട്ട് ചന്ദ്രന്റെ വീട്ടുപറമ്പിലെ തെങ്ങ് ഇടിമിന്നലിൽ കത്തി നശിച്ചു.
ബാലുശേരിയിലും കുറ്റ്യാടി, തലശ്ശേരി സംസ്ഥാന പാതയിലെ കല്ലാച്ചി മത്സ്യമാർക്കറ്റ് പരിസരത്തും വളയം റോഡിലും നിരവധി കടകളിലും വെള്ളം കയറി. കടകൾക്കുള്ളിലേക്ക് വെള്ളം കയറിയതോടെ പലചരക്ക് സാധനങ്ങൾ നശിച്ചു.
സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് റോഡ് ഉയർന്നതും ഓവുചാൽ നിർമാണം പൂർത്തിയാകാത്തതുമാണ് വെള്ളം കയറാൻ കാരണമായത്. കനത്ത മഴയിൽ കല്ലാച്ചി ടൗണും കുറ്റ്യാടി ടൗണും വെള്ളത്തിനടിയിലായി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡരികിൽ നിറുത്തിയിട്ട ഇരുപതോളം ബൈക്കുകൾ മറിഞ്ഞുവീണു. റോഡ് വെള്ളത്തിൽ മുങ്ങിയതോടെ സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു. ബാലുശേരി തേനാക്കുഴി ചാലപ്പുറത്ത് പ്രഭാകരന്റെ കരുമല മഠത്തിൽ വീട്ടിലും വെള്ളം കയറി. കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിലെ 20 കടകളിലും പഴയ ബസ് സ്റ്റാൻഡിലെ 4 കടകളിലും വെള്ളം കയറി.
നിരവധി കൃഷിയിടങ്ങളും വേനൽമഴയിൽ മുങ്ങി. മാവൂർ, പള്ളിയോൾ, ആമ്പിലേരി, അരയങ്കോട്, കണ്ണിപറമ്പ്, കുറ്റികടവ്, ഏറാമല, മുയിപ്ര, ഓർക്കാട്ടേരി, രാമനാട്ടുകര, ഇടിമുഴിക്കൽ, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശം ഉണ്ടായി. വാഴ, കപ്പ, നെല്ല്, കവുങ്ങ് എന്നീ കൃഷികളാണ് നശിച്ചത്. വിഷു ലക്ഷ്യമാക്കി വിളവെടുക്കാൻ വച്ചിരുന്ന നേന്ത്രവാഴകളാണ് നിലംപൊത്തിയത്. നെൽകൃഷിയും നശിച്ചു.
പന്നൂർ, ആരമ്പ്രം, വേളം, വാഴയിൽ മുക്കിൽ, ഒളോടിത്താഴ തുടങ്ങിയ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണും ഇലക്ട്രിക്ക് പോസ്റ്റുകൾ വീണും ഗതാഗതം തടസപ്പെട്ടു. വൈദ്യുതബന്ധം തകരാറിലായതോടെ പല പ്രേദേശങ്ങളും ഇരുട്ടിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |