കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയിലും മുന്നേറി ജില്ലയിലെ ആരോഗ്യ മേഖല. കൊവിഡ് പ്രതിരോധത്തിൽ മികച്ച മാതൃക തീർത്ത ആരോഗ്യമേഖലയിൽ രണ്ട് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ അഞ്ച് ആശുപത്രികളും പ്രതിസന്ധകൾക്കിടയിലും ഉദ്ഘാടനം ചെയ്തു.
വയലട, മങ്ങാട് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പുതുതായി ഉദ്ഘാടനം ചെയ്തത്. കണ്ണാടിക്കൽ, കുണ്ടുപറമ്പ്, കണ്ണഞ്ചേരി പൊന്നംകോട്, ഫറോക്ക് എന്നീ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി.
മുലപ്പാൽ ബാങ്ക് പ്രവർത്തനമാരംഭിച്ചു. അമ്മയുടെ രോഗാവസ്ഥ, മരണം, ആവശ്യത്തിന് പാൽ ഉത്പാദനം കുറയുക, കുഞ്ഞിന് മുലപ്പാൽ വലിച്ചുകുടിക്കാൻ കഴിയാത്ത അവസ്ഥ ഇത്തരം സാഹചര്യങ്ങളിൽ പൂർണമായും അണുവിമുക്തമാക്കിയ പാസ്ചുറൈസ്ഡ് ഡോണർ ഹ്യൂമൻ മിൽക്ക് മുലപ്പാൽ ബാങ്കിലൂടെ ലഭ്യമാവുന്നു. കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് മുലപ്പാൽ ബാങ്ക് പ്രവർത്തനമാരംഭിച്ചത്.
നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി നിയോക്രാഡിൽ പദ്ധതി നടപ്പാക്കി. നവജാത ശിശുക്കൾക്ക് ഉണ്ടാകാവുന്ന ശരീരോഷ്മാവ് കുറയുക, രക്തത്തിലെ ഗ്ലൂക്കോസ് കുറയുക, ഓക്‌സിജൻ കുറയുക എന്നീ സാഹചര്യങ്ങളിൽ അത്യാധുനിക സംവിധാനമുള്ള ആംബുലൻസിൽ പരിചരണം ലഭ്യമാക്കി. പ്രസവം നടക്കുന്ന ആശുപത്രികളിലെ സംവിധാനങ്ങൾ ബന്ധിപ്പിക്കാൻ പ്രത്യേകം വെബ്‌സൈറ്റ് ആരംഭിച്ചു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവ വാർഡ് ആരംഭിച്ചു. ഉത്തരകേരളത്തിലെ അഞ്ച് ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ വാക്‌സിൻ സൂക്ഷിക്കുന്നതിനായി കോഴിക്കോട് മലാപ്പറമ്പിൽ റീജ്യണൽ ഫാമിലി വെൽഫെയർ സ്റ്റോർ പ്രവർത്തനമാരംഭിച്ചു.
കോടഞ്ചേരി, കുന്നുമ്മൽ, നരിക്കുനി, ഉള്ള്യേരി, ഓർക്കാട്ടേരി, ഒളവണ്ണ എന്നിവടങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റർ ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ നൽകാനുള്ളതാണ് സ്ഥാപനം.
മാതൃകാപരമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും വിവിധ വകുപ്പുകളിലൂടെ സംയോജിത ഇടപെടലിലൂടെയും നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി നടപ്പാക്കാൻ വകുപ്പിന് സാധിച്ചു.കൊവിഡ് കാരണം വിദൂരവും, കൊവിഡ് സെന്ററുകളുമായി ആക്‌സസ് ചെയ്യാനാവാത്തതും, പല സ്ഥലങ്ങളിലും ഒറ്റപ്പെട്ടിരിക്കുന്നവരിലും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനായി ആരംഭിച്ച പദ്ധതിയാണ് എം.എം.യു. കോഴിക്കോട് ജില്ലയാണ് ഈ ആശയം ആദ്യമായി മുന്നോട്ട് വെച്ചത്. ഓരോ മൊബൈൽ മെഡിക്കൽ യൂണിറ്റിലും ഒരു ഡോക്ടറുടെയും ഒരു സ്റ്റാഫ് നഴ്‌സിന്റെയും ഒരു ഹെൽത്ത് വർക്കറുടെയും സേവനം ലഭ്യമാക്കി.
കൊവിഡ് കാലത്ത് ആരോഗ്യ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കാൻ കൊവിഡ് 19 ജാഗ്രത വെബ്‌സൈറ്റിലൂടെ സാദ്ധ്യമായി. ജില്ലയിൽ ആരംഭിച്ച ഈ മാതൃക പിന്നീട് സംസ്ഥാന തലത്തിലും മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുത്ത് നടപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |