കോഴിക്കോട്: സബ്‌സിഡി മണ്ണെണ്ണ നൽകാതെ മത്സ്യബന്ധന മേഖലയെ സർക്കാർ പ്രതിസന്ധിയിലാക്കുകയാണെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. മത്സ്യമേഖലയെ സംരക്ഷിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മേയ് ആറിന് കളക്ടറേറ്റ് നടയിൽ നൂറ് കണക്കിന് കാലിക്കന്നാസുകൾ ഉപേക്ഷിച്ച് പ്രതിഷേധ സമരം നടത്തുമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മുറ്റി വ്യക്തമാക്കി
സബ്‌സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ ഭാരിച്ച ഇന്ധനവില വർദ്ധനവിൽ നിന്ന് മത്സ്യമേഖലയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. മത്സ്യഫെഡ് വഴിയുള്ള മണ്ണെണ്ണയുടെ സബ്‌സിഡി തുക വർദ്ധിപ്പിച്ചും സിവിൽ സപ്ലൈസ് വഴി വിതരണ ചെയ്യുന്ന മണ്ണെണ്ണയുടെ ക്വാട്ട വർദ്ധിപ്പിച്ചും ഇന്ധന പ്രതിസന്ധി പരിഹരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഇന്ധവില വർദ്ധനവിൽ നിന്ന് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ തമിഴ്‌നാട് 25 രൂപ നിരക്കിൽ 1800 ലിറ്റർ മണ്ണെണ്ണ ഓരോ മാസവും വിതരണം ചെയ്യുന്നുണ്ട്. ഈ മാതൃക പിന്തുടരാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. മത്സ്യഫെഡ് വഴി വിതരണം ചെയ്യുന്ന എണ്ണയ്ക്ക് ലിറ്ററിന് 126 രൂപ ഉള്ളപ്പോൾ ഓപ്പൺ മാർക്കറ്റിൽ 100 രൂപയ്ക്ക് എണ്ണ കിട്ടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ അബ്ദുൾ റാസിക്ക് , ബഷീർ സദാം ബീച്ച് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |