കോഴിക്കോട്: പൊലീസിന്റെ സമയോചിതമായ ഇടപെടൽ കാരണം ഒരു ജീവൻ രക്ഷിക്കാനായി. സഹകരണ വകുപ്പിൽ നിന്ന് അസി. രജിസ്ട്രാർ ആയി റിട്ടയർ ചെയ്ത അശോക് കുമാറിന്(57) ആണ് പൊലീസിന്റെ ഇടപെടൽ രക്ഷയായി മാറിയത്.
ഏപ്രിൽ 19ന് രാവിലെ അശോക് കുമാർ പയ്യന്നൂരിലെ വീട്ടിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു. സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെതുടർന്ന് ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. പല പ്രാവശ്യം ഇത് ആവർത്തിച്ചപ്പോൾ പരിഭാന്ത്രരായ ബന്ധുക്കൾ പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഫോൺ ലൊക്കേഷൻ കോഴിക്കോടാണെന്ന് കണ്ടെത്തി. ഉടൻ തന്നെ കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷർ ആമോസ് മാമ്മനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സൈബർ സെൽ കോഴിക്കോട് മാവൂർ റോഡിലെ എൻ.സി.കെ ടൂറിസ്റ്റ്ഹോമിലുണ്ടെന്ന് കണ്ടെത്തി. ഇതനുസരിച്ച് കൺട്രോൾ റൂം എസ്.ഐ സി.ആർ മനോജിന്റെയും നടക്കാവ് എസ്. ഐ അബ്ദുൾ കലാമിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി 10.30 മണിയോടെ ടൂറിസ്റ്റ് ഹോമിലെത്തി . മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. പൊലിസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ .അബോധാവസ്ഥയിൽ അശോക് കുമാർ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധചികിത്സ നൽകുന്നതിനുള്ള എർപ്പാട് ചെയ്തു. സുഖം പ്രാപിച്ച അശോക് കുമാർ ഇന്നലെ കുടുംബാംഗങ്ങളോടൊപ്പം വീട്ടിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |