കോഴിക്കോട്: തുല്യ ജോലിക്ക് തുല്യവേതനംനൽക്കുക എന്ന മുദ്രാവാക്യമുയർത്തി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എയ്ഡഡ് സ്‌കൂളിലെ പ്രീ-പ്രൈമറി അദ്ധ്യാപികമാർ സമരത്തിൽ. സമരപരിപാടിയുടെ ആദ്യഘട്ടമായി ഇന്നലെ ഡി.ഡി.ഇ ഓഫീസിനുമുമ്പിൽ ജില്ലയിലെ അദ്ധ്യാപികമാർ പ്രീ-പ്രൈമറി ടീച്ചേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ധർണ നടത്തി. എയ്ഡഡ് പ്രീപ്രൈമറിയോടുള്ള അവഗണന അവസാനിപ്പിക്കുക, എയ്ഡഡ്-പ്രീപ്രൈമറിയെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി അംഗീകരിക്കുക, 2012ന് മുമ്പേയുള്ള ഗവൺമെന്റ് പ്രീ-പ്രൈമറി അദ്ധ്യാപികമാർക്ക് നൽകുന്ന ഹോണറേറിയവും മറ്റ് ആനുകൂല്യങ്ങളും എയ്ഡഡ് പ്രൈമറി അദ്ധ്യാപികമാർക്കും നൽകുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
കോഴിക്കോട് ജില്ലയിൽ ഏകദേശം ആറായിരത്തോളം എയ്ഡഡ് പ്രീ-പ്രൈമറി അദ്ധ്യാപികമാർ ജോലി ചെയ്യുന്നുണ്ട്. ഗവ. സ്‌കൂളിൽ ജോലി ചെയ്യുന്ന പ്രീ-പ്രൈമറി അദ്ധ്യാപകരുടെ അതേ യോഗ്യതകൾ ഉള്ളവരും അവരെപ്പോലെ തന്നെ പി.ടി.എ നിയമിക്കുകയും ചെയ്തവരാണ് എയ്ഡഡ് സ്‌കൂളിലെ പ്രീ-പ്രൈമറി അദ്ധ്യാപികമാരും. എയ്ഡഡ് സ്‌കൂളിലേക്ക് വരുന്ന കുട്ടികൾ സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ്. അതുകൊണ്ടുതന്നെ അവരിൽനിന്ന് തുച്ഛമായ ഫീസ് മാത്രമേ ഈടാക്കാൻ പറ്റുകയുള്ളൂ. അതും എല്ലാ രക്ഷിതാക്കളുടെ അടുത്തുനിന്ന് കിട്ടുകയും ഇല്ല. അതിനാൽ പത്തും മുപ്പതും വർഷം ജോലിചെയ്യുന്ന അദ്ധ്യാപികമാർക്കും അയ്യായിരത്തിൽ താഴെയാണ് മാസവരുമാനമെന്ന് അദ്ധ്യാപിക കെ.കെ. ലീബ പറഞ്ഞു.
രാവിലെ 9 മണി മുതൽ അഞ്ചുമണി വരെ ജോലി ചെയ്താൽ തൊഴിലുറപ്പിന് കിട്ടുന്ന കൂലി പോലുമില്ല. ഇനിയെങ്കിലും സർക്കാർ കണ്ണ് തുറക്കുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് പോകേണ്ടിവരുമെന്നും ഇവർ പറഞ്ഞു. ധർണാ സമരം സാഹിത്യകാരൻ യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. .കെ.കെ.ലീബ അദ്ധ്യക്ഷത വഹിച്ചു. ബിനു ജോസ്, ബേബി ക്ലീറ്റസ്, ദീപ.വി.പി, ഗീത.കെ.തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |