കോഴിക്കോട്: മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട നടപടികൾ ജില്ലയിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാകളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലയിലെ ഡാമുകളുടെ സുരക്ഷ, അടിയന്തിര ഘട്ടങ്ങളിലും കാലവർഷക്കാലത്തും ഡാമുകൾ തുറക്കേണ്ടി വരുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുളള നടപടികൾ തുടങ്ങിയവ യോഗത്തിൽ ചർച്ചചെയ്തു.
മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ ആവശ്യപ്പെട്ടു. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ഇറിഗേഷൻ, പി.ഡബ്ല്യൂ.ഡി തുടങ്ങിയ വകുപ്പുകളും നാളെ വൈകിട്ട് അഞ്ച് മണിക്കകം റിപ്പോർട്ട് സമർപ്പിക്കണം.
മൂന്ന് ഡാമുകളാണ് ജില്ലയിലുള്ളത്. ഇറിഗേഷൻ ഡാമായ പെരുവണ്ണാമുഴി, ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളായ കക്കയംഡാം, കുറ്റ്യാടി ഡാം എന്നിവയാണ് അവ. ഡാം സേഫ്റ്റി വകുപ്പ്, ഇറിഗേഷൻ വകുപ്പ് എന്നിവ തയാറാക്കിയ വെള്ളപ്പൊക്ക ഭൂപടം അനുസരിച്ച് മാറ്റിപ്പാർപ്പിക്കേണ്ടിവരുന്നവരുടെ വിവരങ്ങൾ വില്ലേജ് ഓഫീസർമാരും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാരും തയാറാക്കണമെന്നും എമർജൻസി ആക്ഷൻ പ്ലാനിൽ പരാമർശിച്ചിരിക്കുന്ന ഷെൽട്ടറുകൾ പരിശോധിച്ച് ഓറഞ്ച് ബുക്കിൽ പരാമർശിച്ച സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു.
ഡാമുകൾ തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ് കാലതാമസം കൂടാതെ സ്ഥലവാസികളെ അറിയിക്കാനുള്ള നടപടികൾ വില്ലേജ് ഓഫീസർമാർ സ്വീകരിക്കണം. ഇതിനായി വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കണം.
ഡാമുകളിലെ കമ്മ്യൂണിക്കേഷൻ സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കാനും ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ മുങ്ങിപ്പോകാൻ സാധ്യതയുള്ള റോഡുകൾ, പാലങ്ങൾ എന്നിവയിലെ ഗതാഗത നിയന്ത്രണം, അപകട സാദ്ധ്യത ഒഴിവാക്കൽ തുടങ്ങിയവ പൊലീസും ഫയർ ഫോഴ്‌സും ശ്രദ്ധിക്കണം.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഡാം സേഫ്റ്റി, ഇറിഗേഷൻ, പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |