പയ്യോളി: ആധുനിക സാങ്കേതിക വിദ്യയിലൂടെ കല്ലുമ്മക്കായകൃഷിയിൽ വൻ മുന്നേറ്റത്തിനു വഴിയൊരുക്കി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം. മെച്ചപ്പെട്ട വളർച്ചയും, വിളവും ലഭ്യമാക്കുന്നതിന് കയറിൽ കല്ലുമ്മക്കായവിത്ത് പിടിപ്പിച്ചാണ് ജലകൃഷിയിൽ വേറിട്ട രീതി പരീക്ഷിച്ചത്. നിക്ര പദ്ധതിയിൽ പട്ടിക ജാതി വിഭാഗത്തിന് ഉപ പദ്ധതിയിൽപെടുത്തി ആറംഗങ്ങൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളാണ് മൂരാട് അഴിമുഖത്ത് കയറിൽ കൃഷിയിറക്കിയത്. കയറിൽ ചിപ്പി (കടുക്ക) വിത്ത് വിതയ്ക്കുന്നതിലും മുള റാക്കുകളുടെ നിർമാണത്തിലും ഗ്രൂപ്പുകൾക്ക് നേരത്തേ പരിശീലനം നൽകിയിരുന്നു. ഓരോ റാക്കിലും നൂറ് കടുക്ക കയറുകൾ ഉണ്ടായിരുന്നു. വിത്ത് വിതച്ച് അഞ്ചുമാസം പൂർത്തിയായപ്പോൾ വിളവെടുപ്പ് നടത്തി. ഒരു കയറിൽ നാല് കിലോ കടുക്ക വീതം വിളവെടുത്തു. കിലോയ്ക്ക് 250 രൂപയാണ് വില.
വിളവെടുപ്പ് ചടങ്ങിൽ ഐ.സി.എ.ആർ - സി.എം.എഫ്.ആർ.ഐ കോഴിക്കോട് ജില്ലാ പി.എസ് ആൻഡ് സയന്റിസ്റ്റ് ഡോ. പി.കെ.അശോകൻ, പ്രിൻസിപ്പൽ ശാസ്ത്രജ്ഞൻ ഡോ.കെ.വിനോദ് , ചീഫ് ടെക്. ഓഫിസർ കുഞ്ഞിക്കോയ, വി.എ ശ്രീമതി, പി.കെ.ആതിര എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |