കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും മാലിന്യത്താൽ വീർപ്പുമുട്ടുന്നു. കൊവിഡ് മഹാമാരി അകന്നെങ്കിലും ഡങ്കിപ്പനിയടക്കം പകർച്ചവ്യാധികൾ വ്യാപിക്കുമ്പോൾ ആയിരങ്ങൾ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയിലും പരിസരങ്ങളിലും മാലിന്യം നിറയുന്നത് ആശങ്ക ഉയർത്തുകയാണ്. ആശുപത്രി കോംപൗണ്ടിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുമ്പോൾ ആരോട് പരാതി പറയണമെന്നറിയാതെ കുഴങ്ങുകയാണ് രോഗികളും കൂട്ടിരിപ്പുകാരും. വേനൽ മഴ കനത്തതോടെ ആശുപത്രി പരിസരത്തെ മാലിന്യം പുറത്തേക്കും പരക്കാൻ തുടങ്ങിയിട്ടുണ്ട്.
അത്യാഹിത വിഭാഗത്തിന് താഴെയുള്ള റോഡും പരിസരവുമാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. പ്ലാസ്റ്റിക് സഞ്ചികളിലാക്കി വലിച്ചെറിയുന്ന മാലിന്യം നീക്കം ചെയ്യാത്തതിനാൽ ദ്രവിച്ച് ചിതറി കിടക്കുകയാണ്. ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച് മൂടുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലാത്തതിനാൽ മഴയത്ത് പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയാണ്. കോവൂരിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്കും മോർച്ചറിയിലേക്കുമുള്ള പ്രധാന വഴിയാണിത്. ഇവിടെയാണ് നൂറുകണക്കിനാളുകൾ സൗജന്യ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നത്. ദുർഗന്ധം കാരണം ഭക്ഷണത്തിനായി മൂക്കുപൊത്തി ക്യൂ നിൽക്കേണ്ട ഗതികേടാണ്. വാർഡുകളിൽ മരണം നടന്നാൽ മൃതദേഹം പുറത്തേക്ക് കൊണ്ടുവരുന്ന വഴിയിലും നിറയെ മാലിന്യക്കെട്ടുകളാണ്. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും മൃതദേഹത്തിനായി ആളുകൾ കാത്തിരിക്കുന്നതും ഇവിടെ തന്നെ. മാലിന്യം കുന്നുകൂടിയതോടെ തെരുവ് നായ്ക്കളും താവളമാക്കിയിട്ടുണ്ട്. ആശുപത്രി നടത്തിപ്പിലും ആധുനീകരണത്തിലും സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളേക്കാൾ മുന്നിലാണെങ്കിലും മാലിന്യ നിർമാർജനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കിതയ്ക്കുകയാണ്.
ഉപയോഗിച്ചു കഴിഞ്ഞ സിറിഞ്ച് ബോട്ടിലുകളും മരുന്ന് കുപ്പികളും ഉൾപ്പെടെ രണ്ടായിരത്തോളം കിലോ മാലിന്യമാണ് ഒരു ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുറംതള്ളുന്നത്. ഇവ സംസ്‌കരിക്കാൻ കഴിയാത്തതിനാൽ അത്യാഹിത വിഭാഗം, സൂപ്പർ സ്‌പെഷ്യാലിറ്റി, ചെസ്റ്റ് ആശുപത്രി, ദന്തൽ കോളേജ് പരിസരം എന്നിവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |