കോഴിക്കോട് : ഒരു ദശകത്തിന് മുമ്പ് പ്രവർത്തനം തുടങ്ങിയ വേങ്ങേരി അങ്കണവാടിക്ക് കുടിവെള്ള കണക്‌ഷൻ നൽകാത്ത വാട്ടർ അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ. 15 ദിവസത്തിനകം ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജല അതോറിറ്റി സബ് ഡിവിഷൻ 2 ന്റെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. കേസ് ജൂൺ 7 ന് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
തടമ്പാട്ടുതാഴം വാർഡിൽ വേങ്ങേരി പടിഞ്ഞാറേ പുരയ്ക്കലിന് സമീപം പ്രവർത്തിക്കന്ന ശ്രേയസ് അങ്കണവാടിക്കാണ് നിരവധി അപേക്ഷകൾ നൽകിയിട്ടും കുടിവെള്ള കണക്‌ഷൻ നൽകാത്തത്.
2010 ഏപ്രിലിലാണ് മൂന്നര സെന്റിൽ ആധുനിക സൗകര്യങ്ങളോടെ ഒരു നില കെട്ടിടം നിർമിച്ചത്. ഇവിടെ 20 കുട്ടികളാണുള്ളത്. അദ്ധ്യാപികയും സഹായിയും വെള്ളം ചുമന്ന് അങ്കണവാടിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
ജല അതോറിറ്റിക്ക് കെട്ടിവയ്ക്കാനുള്ള തുക രണ്ടു മാസം മുമ്പ് ട്രഷറിയിൽ അടച്ചിരുന്നു. എന്നിട്ടും കണക്‌ഷൻ ലഭിച്ചില്ല. നഗരസഭാ പരിധിയിലെ എല്ലാ അങ്കണവാടികൾക്കും വൈദ്യുതി, കുടിവെള്ള കണക്‌ഷൻ രണ്ടു ദിവസത്തിനകം നൽകുമെന്നാണ് നഗരസഭ പറയുന്നത്. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |