കോഴിക്കോട് : കാമ്പസുകളെ ലഹരിമുക്തമാക്കുന്നതിലൂടെ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ. ലഹരി നിർമാർജന സമിതി നടപ്പാക്കുന്ന 'ബോധം' കാമ്പസ് കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുന്നതിനും അവരെ ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നതിനുമായാണ് ലഹരി നിർമാർജന സമിതി നൂറുദിവസം നീണ്ടുനിൽക്കുന്ന കാമ്പയിൻ സംഘടിപ്പിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ആദ്യ മൂന്ന് സ്ഥാപനങ്ങൾക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നുണ്ട്.
പയ്യോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ബോധം കാമ്പസ് കാമ്പയിൻ ചെയർമാൻ ഇമ്പിച്ചി മമ്മുഹാജി അദ്ധ്യക്ഷത വഹിച്ചു. ലഹരി നിർമാർജന സമിതി ജനറൽ സെക്രട്ടറി ഒ.കെ.കുഞ്ഞിക്കോമു പദ്ധതി വിശദീകരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. 'ബോധം' ലഹരി വിരുദ്ധ ബോർഡിന്റെ പ്രകാശനം തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവഹിച്ചു. സ്‌കൂൾതല കമ്മിറ്റി പ്രഖ്യാപനം എ. പ്രിയ നിർവഹിച്ചു. എക്‌സൈസ് പ്രവിന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.
ഗ്രാമപഞ്ചായത്തംഗം ബിനു കരോളി, പി.ടി.എ പ്രസിഡന്റ് ബിജു കളത്തിൽ, പ്രിൻസിപ്പൽ കെ. പ്രദീപൻ, ലഹരി നിർമാർജന സമിതി വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് പി. സഫിയ, സംസ്ഥാന സെക്രട്ടറി മറിയം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |