കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കും. തട്ടിപ്പ് പുറത്തായതിന് ശേഷം അതിവേഗമാണ് ഉത്തരമേഖലാ ജോ. ഡയറക്ടർ ഡി.സാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നത്.
മേയറുമായി നടത്തിയതിന്റെ അടിസ്ഥാനത്തിൽ നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ജീവനക്കാരുടെ അനിശ്ചിതകാല സമരം ബുധനാഴ്ചത്തേയ്ക്ക് മാറ്റിവെച്ചത് കോർപ്പറേഷൻ ഭരണ സമിതിയ്ക്ക് ആശ്വാസമായി. സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജീവനക്കാർ.
കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി മനോഹറിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം സസ്പെഷനുമായി ബന്ധപ്പട്ട വിഷയങ്ങൾ പരിഹരിക്കാനാകുമെന്നാണ് കോർപ്പറേഷൻ കരുതുന്നത്. കൗൺസിൽ യോഗം വരെ കാത്തിരിക്കാനാണ് ജീവനക്കാരോട് കോർപ്പറേഷൻ ആവശ്യപ്പെടുന്നത്. ആഭ്യന്തര അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് കൗൺസിൽ യോഗത്തിൽ വെച്ചേക്കും. അതേസമയം സമരം കടുപ്പിക്കുമെന്ന് യു.ഡി.എഫ് വ്യക്തമാക്കി.
തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച തദ്ദേശവകുപ്പ് നഗരകാര്യ ഡയറക്ടർക്ക് നൽകും. ഇന്നലെയോടെ തെളിവെടുപ്പും മൊഴിയെടുപ്പും പൂർത്തിയായി. 21 ഉദ്യോഗസ്ഥരുടെ മൊഴിയാണ് സംഘം എടുത്തത്. കോർപ്പറേഷൻ സെക്രട്ടറി, സസ്‌പെൻഷനിലായ നാല് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ഇൻഫർമേഷൻ കേരള മിഷനിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും വിവര കൈമാറ്റം വൈകുമെന്നാണ് സൂചന.
@ സെക്രട്ടറിയെ മാറ്റണം; യു.ഡി.എഫ് കത്ത് നൽകി
കോർപറേഷൻ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് മാറ്റിനിറുത്തി അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് റിജിയണൽ ജോയന്റ് ഡയരക്ടർക്ക് യു.ഡി.എഫ് കൗൺസിൽ പാർട്ടി കത്ത് നൽകി.
ഓഫീസ് പ്രവർത്തിക്കുന്നില്ലെന്നും ജനങ്ങൾക്ക് സേവനം കൃത്യമായി നൽകാൻ ഓഫീസിൽ സംവിധാനം ഉണ്ടാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. കൗൺസിലിലും പുറത്തും യു.ഡി.എഫ് ശക്തമായി പ്രതിഷേധിക്കുമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി യോഗം വ്യക്തമക്കി. യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത അദ്ധ്യക്ഷത വഹിച്ചു. കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ ,എം.സി.സുധാമണി, ആയിശാബി പാണ്ടികശാല,കെ. നിർമ്മല, കെ.പി.രാജേഷ്കുമാർ, കവിത അരുൺ, അജീബ ബീവി ,സാഹിദ സുലൈമാൻ, സൗഫിയ അനീഷ്, കെ.റംലത്ത്, ഓമന മധു, മനോഹരൻ മങ്ങാറിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |