കോഴിക്കോട്: പരിമിതികളുടെ കോർട്ടിൽ വീർപ്പുമുട്ടുന്ന കോഴിക്കോട് സായിസെന്ററിന് ആശ്വാസമായി കേന്ദ്ര കായികമന്ത്രിയുടെ സന്ദർശനം. അടിസ്ഥാന സൗകര്യ വികസനം, കോച്ചുമാരുടെ അഭാവം, കാമ്പസ് മാറ്റൽ തുടങ്ങി നിരവധിയായ പ്രശ്‌നങ്ങളിൽ വീർപ്പുമുട്ടി പരാതികൾക്കൊന്നും പരിഹാരമില്ലാതെ പോകുന്ന സാഹചര്യത്തിലാണ് കേന്ദ്ര കായികമന്ത്രി അനുരാഗ് സിംഗ് താക്കൂർ കോഴിക്കോട്ടെത്തുന്നത്. വൈകീട്ട് അഞ്ചിന് സായി സെന്ററിൽ എത്തുന്ന മന്ത്രി രണ്ടരമണിക്കൂർ കുട്ടികളും അധികൃതരുമായി സംവദിക്കും. സായിസെന്ററിലൂടെ വളർന്ന വിവിധ ഇന്റർനാഷണൽ താരങ്ങളുടെ സംഗമം കൂടി ഇതിന്റെ ഭാഗമായി നടക്കും. വർഷങ്ങൾക്കുശേഷമാണ് രാജ്യത്തെ ഒരു കായിക മന്ത്രി സായി സെന്റർ സന്ദർശിക്കാനെത്തുന്നത്.
രാജ്യത്തിന് രണ്ട് ഒളിംപ്യൻമാരെയും അർജുന ടോംജോസഫടക്കം നിരവധി ദേശീയ-അന്തർദേശീയ താരങ്ങളെയും സമ്മാനിച്ച സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായി) കോഴിക്കോട് സെന്റർ കഴിഞ്ഞ ഏതാനും വർഷങ്ങളായി തകർച്ചയുടെ വക്കിലാണ്. 1991ൽ കോഴിക്കോട് സെന്റർ തുടങ്ങിയശേഷം ഏഴ് കായിക വിഭാഗങ്ങളുണ്ടായിരുന്നതിൽ ഇപ്പോൾ ശേഷിക്കുന്നത് രണ്ടേ രണ്ട് വിഭാഗങ്ങൾ. വോളിബോളും അത്‌ലറ്റിക്‌സും. നഷ്ടമായത് ഫുട്‌ബാൾ, ബാഡ്മിന്റൺ, വെയ്റ്റ്‌ലിഫ്ടിംഗ്, ടേബിൾടെന്നീസ്, ബാസ്‌കറ്റ് ബോൾ. എല്ലാറ്റിലും കോഴിക്കോട് രാജ്യത്തിന് സംഭാവന ചെയ്തത് മികച്ചതാരങ്ങളെ. കോച്ചുകൾ വിരമിക്കുന്നതിനനുസരിച്ച് കായിക വിഭാഗങ്ങൾ ഇല്ലാതാകുകയായിരുന്നു.
കോഴിക്കോടിന് മാത്രമല്ല ഈ ദുരവസ്ഥ, സായിയുടെ നല്ല നിലയിൽ പ്രവർത്തിച്ച സെന്ററുകളായ തൃശ്ശൂർ, കൊല്ലം, തലശ്ശേരി സെന്ററുകളുടേയും സ്ഥിതി ഇപ്പോൾ ദയനീയം. ബാസ്‌കറ്റ്‌ബാളിന് എവിടെയും സെന്ററില്ല, ടേബിൾ ടെന്നീസുമില്ല, ഫുട്‌ബാൾ കൊല്ലത്ത് മരണാസന്നം. തിരുവനന്തപുരവും ആലപ്പുഴയും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തിയത് മാത്രമാണ് കേരളത്തിന് മെച്ചംകിട്ടിയത്. വോളിബാൾ കോച്ചുകൂടിയായ ലിജോ.ഇ.ജോൺ ആണ് സെന്ററിന്റെ ഇൻചാർജ്. വോളീബാളിന് പ്രശ്‌നമില്ല. പക്ഷെ അത്‌ലറ്റിക്‌സിൽ ഒരു കോച്ചുകൂടി വേണം. 24കുട്ടികളാണ് പരിശീലനത്തിനുള്ളത്. 30കുട്ടികളുണ്ടായിരുന്നത് കോച്ചുമാരില്ലാത്തതോടെ ചുരുങ്ങിപ്പോയതാണ്. കോഴിക്കോട് സായി സെന്റർ ഇന്ത്യൻ അത്‌ലറ്റിക്‌സിന് നൽകിയ സംഭാവന വെച്ചുനോക്കിയാൽ കോഴിക്കോടിന്റെ ആവശ്യങ്ങളെല്ലാം നിറവേറുന്നത് കായികമേഖലയ്ക്ക് കരുത്ത് പകരുന്നതാവും.
പ്രധാന ആവശ്യം സ്‌പോർട്‌സ് കോംപ്ലക്‌സ്
കോഴിക്കോട്: കേന്ദ്ര കായിക മന്ത്രിക്ക് മുമ്പിൽ കോഴിക്കോട് സായി സെന്റർ സമർപ്പിക്കുന്ന പ്രധാന ആവശ്യം സ്‌പോർട്‌സ് കോംപ്ലക്‌സാണ്. ഇൻഡോർ സ്റ്റേഡിയത്തിനുള്ളിൽ വർഷങ്ങളായി സ്വന്തമായി ഒരു കോർട്ട് പോലുമില്ലാതെ ഞെങ്ങിഞെരുങ്ങുന്ന സെന്ററിന് ഒന്ന് ശ്വാസം വിടണം. അതിനായി തങ്ങളൊരു സ്ഥലം കണ്ടെത്തി വിശദമായ പ്രോജക്ട് കായിക മന്ത്രാലയത്തിന് സമർപ്പിച്ചതായി അധികൃതർ. ചേവായൂരിലെ സർക്കാർ ത്വക്ക് രോഗാശുപത്രി കോമ്പൗണ്ടിലെ അഞ്ചേക്കർ സ്ഥലം സംസ്ഥാന സർക്കാർ വിട്ടുനൽകുകയാണെങ്കിൽ അവിടേക്ക് സായി സെന്ററിനെ പറിച്ചു നടാനാവും. അത്‌ലറ്റിക്‌സിനും വോളിബാളിനും ആവശ്യമായ ഗ്രൗണ്ടും ഓഫീസും ഹോസ്റ്റലുമെല്ലാം അവിടെ പണിയാനാകും. കോഴിക്കോട് സായി സെന്ററിന്റെ പേരുമയും പ്രൗഢിയും നില നിർത്തുന്നതിനൊപ്പം കൂടുതൽ മികച്ച താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാനും ഇതിലൂടെ കഴിയുമെന്ന് സെന്റർ ഇൻ ചാർജ് ലിജോ.ഇ. ജോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |