കോഴിക്കോട്: ഷോർട്ട് സർക്യൂട്ട് തീപിടിത്തം പതിവായതോടെ ജില്ലയിലുണ്ടാക്കിയത് കോടികളുടെ നഷ്ടം. ഈ വർഷം ഇതുവരെയുണ്ടായ 78 ഷോർട്ട് സർക്യൂട്ട് തീപിടിത്തങ്ങളിൽ 1,12, 46,500 രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടകളിലാണ് കൂടുതലായും ഷോർട്ട് സർക്യൂട്ട് വില്ലനാകുന്നത്. വയറിംഗിലുണ്ടാവുന്ന പ്രശ്നങ്ങളും വയറിംഗ് സാധനങ്ങളുടെ ഗുണമേന്മ കുറവുമാണ് ഷോർട്ട് സർക്യൂട്ടിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ന്യൂട്രൽ വയറും ഫേസ് വയറും തമ്മിലോ ഫേസ് വയറുകൾ തമ്മിലോ കവചം ( ഇൻസുലേഷൻ) നഷ്ടമായി കൂട്ടിമുട്ടുന്നതാണ് ഷോർട്ട് സെർക്യൂട്ടിന് ഇടയാക്കുന്നത്. ഇലക്ട്രിക് ലൈൻ പൊട്ടിവീണും അപൂർവം സന്ദർഭങ്ങളിൽ ഷോർട്ട് സെർക്യൂട്ട് ഉണ്ടാവാറുണ്ട്. സർക്യൂട്ട് തകരാറിലാവുന്നതോടെ വയറിന് താങ്ങാനാവാത്ത വിധം വൈദ്യുതി പ്രവഹിച്ച് തീപിടിക്കുകയാണ് ചെയ്യുന്നത്. വൈദ്യുതി ലീക്കേജും അശ്രദ്ധമായ ഉപയോഗവും തീപിടിത്തത്തിന് കാരണമാവാറുണ്ട്.
അപകടങ്ങൾ തടയാനാണ് ഫ്യൂസ്, എം.സി.ബി (മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ), ആർ.സി.സി.ബി (റെസിഡ്യുവൽ കറണ്ട് സർക്ക്യൂട്ട് ബ്രേക്കർ) തുടങ്ങിയ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ ഇതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിൽ ഉണ്ടാവുന്ന വീഴ്ച വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. ഫ്യൂസ് കത്തിയാൽ പലരും അതിന്റെ കാരണം പരിശോധിക്കാറില്ല. ഫ്യൂസിൽ കൂടുതൽ കട്ടിയുള്ള വയർ ഉപയോഗിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയാണ്. ഇതിലൂടെ കൂടുതൽ വൈദ്യുതി പ്രവാഹമുണ്ടാവുകയും ഉപകരണങ്ങൾ കത്തിപ്പോകാൻ ഇടയാവുകയും ചെയ്യും. ചിലപ്പോൾ വലിയ ദുരന്തങ്ങൾക്കും കാരണമായേക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
# എങ്ങനെ ഒഴിവാക്കാം
@ വയറുകളുടെ ബി.ഐ.എസ് സ്റ്റാൻഡേർഡും ക്വാളിറ്റിയും ഉറപ്പുവരുത്തുക
@ അംഗീകൃത ഇലക്ട്രീഷ്യൻമാരെ ഉപയോഗിച്ച് വയറിംഗ് ചെയ്യുക
@ കെട്ടിടത്തിൽ ഡ്രിൽ ചെയ്യുമ്പോൾ വയറിംഗ് ഉള്ള ഭാഗം അറിഞ്ഞിരിക്കണം
@ വയറിംഗ് സാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കുക
# ഷോർട്ട് സെർക്യൂട്ട് അപകടങ്ങളും നഷ്ടവും
(ഫയർസ്റ്റേഷൻ അടിസ്ഥാനത്തിൽ)
1. വടകര- 9 - 2,47000
2. വെള്ളിമാടുകുന്ന് - 12- 4,14000
3. കൊയിലാണ്ടി - 3 - 1,26500
4. ബീച്ച്- 13 - 8,00500
5. നരിക്കുനി - 2 - 20500
6. മുക്കം- 6 - 4,85000
7. നാദാപുരം - 8- 15,23000
8. മീഞ്ചന്ത - 22- 75,00000
9. പേരാമ്പ്ര - 3 - 1,30000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |