ബാലുശ്ശേരി: ഒഴുക്കിൽപ്പെട്ട ഒമ്പതുകാരന്റെ രക്ഷകനായ പതിനൊന്നുകാരൻ ഇപ്പോൾ നാടിന്റെ ഹീറോ. എടപ്രം കണ്ടി മുഹമ്മദ് റസാനാണ് തോട്ടിലെ ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ച് അഭിമാന താരമായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇയ്യാട് -മങ്ങാട് തോട്ടിൽ കൂരിപ്പുരം ഭാഗത്ത് തോട്ടിൽ വീണ ഒമ്പതുകാരനെ അയൽവാസിയായ മുഹമ്മദ് റസാൻ രക്ഷിച്ചത്. റസാനും ഉമ്മ ഷംനയും ഇയ്യാട് നിന്ന് വരുമ്പോഴാണ് സൈക്കിളിൽ പോകുന്ന കുട്ടി തോട്ടിലേക്ക് വീഴുന്നത് കാണുന്നത്. ഉടൻ തന്നെ തോട്ടിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ഇയ്യാട് എം.ഐ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് റസാൻ. പ്രവാസിയായ ഇ.കെ.നൗഷാദിന്റെ മകനാണ്. ധീരത കാണിച്ച മുഹമ്മദ് റസാനെ ഇരുപതാം വാർഡ് മെമ്പർ അതുൽ പുറക്കാടിന്റെ നേതൃത്വത്തിൽ ഇയ്യാട് ടൗൺ കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു. ഡി.വൈ.എഫ്.ഐ സൗത്ത് ഇയ്യാട് യൂണിറ്റ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി തുടങ്ങിയവർ റസാനെ വീട്ടിലെത്തി അനുമോദിച്ചു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ ഒ.പി.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ജയരാജൻ, സലീന, ഹഖ് ഇയ്യാട്, ടി.കെ.അമൽരാജ്, മൊയ്തീൻ കോയ ഇ.കെ, ഷംന ഇ.കെ തുട
ങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |