കോഴിക്കോട്: ദേശീയ ചലച്ചിത്ര പിന്നണി ഗായിക അവാർഡ് നേടിയ നഞ്ചിയമ്മ നാളെ കോഴിക്കോട്ടെത്തുന്നു. പഴശ്ശിരാജ ചാരിറ്റബിൾ ട്രസ്റ്റ് ഫെസ്റ്റിവൽ ഒഫ് ലിബർട്ടി എന്ന പേരിൽ നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ നഞ്ചിയമ്മയാണ് മുഖ്യാതിഥി. നാളെ വൈകിട്ട് നാല് മണിക്ക് ടൗൺഹാളിലാണ് പരിപാടി. നഞ്ചിയമ്മയെ ചടങ്ങിൽ ആദരിക്കും. തുടർന്ന് നാടൻ പാട്ടുകൾ, ആദിവാസി പാട്ടുകൾ, മാപ്പിള പാട്ടുകൾ, വടക്കൻ പാട്ടുകൾ എന്നിവ നടക്കും.
15 ന് വൈകുന്നേരം 4 മണിക്ക് ടാഗോർ ഹാളിൽ നൃത്ത ദമ്പതികളായ ശ്രീകാന്ത് - അശ്വതി ശ്രീകാന്ത് എന്നിവരുടെ ക്ലാസിക്കൽ നൃത്തം, 7 മണിക്ക് മജിക് ഷോ - ട്രൈ കളർ മാജിക്ക് നടക്കും. 16 ന് രാവിലെ 10 മണിക്ക് ടാഗോർ ഹാളിൽ കർണാടിക് സംഗീതഞ്ജൻ ഈശ്വർ ഭട്ടതിരിയുടെ സംഗീതകച്ചേരി, ഗ്രന്ഥ പ്രകാശനം, ഉമ ഭട്ടതിരിപ്പാടിന്റെ മോഹിനിയാട്ടം എന്നിവയുണ്ടാകും. വൈകുന്നേരം 4 മണിക്ക് പഴശ്ശിരാജ പുരസ്ക്കാരം ഗായിക കെ.എസ്.ചിത്രയ്ക്ക് , ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ സമ്മാനിക്കും.. 7 മണി മുതൽ എം.എസ് ലാവണ്യയുടെ നേതൃത്വത്തിൽ സംഗീത വിരുന്ന് ക്വീൻസ് ബാന്റ് നടക്കും. തുടർ വർഷങ്ങളിലും ട്രസ്റ്റ് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ ജമാൽ ഫാറൂഖി , ചെയർമാൻ ഡോ.വി.പി .പ്രമോദ് കുമാർ, ട്രസ്റ്റ് സെക്രട്ടറി കാർത്തിക തിരുനാൾ എം.കെ.രവിവർമ്മ രാജ, ഡോ. മോഹൻ , സി രതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |