കോഴിക്കോട്: കേന്ദ്ര കായികമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും പരിമിതകളിൽ നിന്ന് കരകയറാതെ കോഴിക്കോട് സായി സെന്റർ. 24 കുട്ടികളുമായി അത്‌ലറ്റിക്‌സും 15 കുട്ടികളുമായി വോളിബോളും മുന്നോട്ട് പോകുമ്പോൾ രണ്ട് പരിശീലകർ കൂടിയില്ലാതെ കാര്യങ്ങൾ സുഗമമാകില്ലെന്നാണ് സായി സെന്റർ അധികൃതർ പറയുന്നത്. അടിസ്ഥാന സൗകര്യ വികസനം, പരിശീലകരുടെ അഭാവം, കാമ്പസ് മാറ്റൽ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് സെന്റർ സന്ദർശിച്ച കേന്ദ്ര കായികമന്ത്രി അനുരാഗ് സിംഗ് താക്കൂറിന് മുന്നിൽ അവതരിപ്പിച്ചത്. ഒളിമ്പ്യൻമാരെയും അർജുന അവാർഡ് ജേതാക്കളെയുമടക്കം സമ്മാനിച്ച കോഴിക്കോട് സായി സെന്ററിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ഉറപ്പ് നൽകിയായിരുന്നു മന്ത്രിയുടെ മടക്കം. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും എല്ലാം പഴയപടി. ഒരുകാലത്ത് ഫുട്ബോൾ, ബാഡ്മിന്റൺ, വെയ്റ്റ് ലിഫ്ടിംഗ്, ടേബിൾ ടെന്നീസ്, ബാസ്‌കറ്റ് ബോൾ തുടങ്ങി നിരവധി കായിക ഇനങ്ങളുണ്ടായിരുന്ന കോഴിക്കോട് സായി സെന്ററിൽ ഇന്ന് ശേഷിക്കുന്നത് അത്‌ലറ്റിക്‌സും വോളിബോളും മാത്രം. പരിശീലകർ വിരമിക്കുന്നതിനനുസരിച്ച് കായിക ഇനങ്ങളും ഇല്ലാതാവുന്ന സ്ഥിതിയാണ്. അത്‌ലറ്റിക്‌സിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 കുട്ടികളാണ് ഇപ്പോഴുള്ളത്. ആറ് കുട്ടികൾകൂടി പ്രവേശനം കാത്തിരിക്കുന്നു. എന്നാൽ പരിശീലകനായുള്ളത് ഒരാൾ മാത്രം. വലിയ പ്രതീക്ഷകളുമായി സായിയിലെത്തിയ കുട്ടികൾക്ക് മികച്ച പരിശീലനം നൽകണമെങ്കിൽ ഒരു പരിശീലകൻ കൂടി വേണം. കഴിഞ്ഞ വർഷം പരിശീലകരില്ലാത്തതിനാൽ നിരവധി കുട്ടികളാണ് കൊഴിഞ്ഞുപോയത്. വോളിബോളിലും രണ്ട് പരിശീലകരുണ്ടായിരുന്നത് ഒരാളായി ചുരുങ്ങി. രാജ്യത്തിന് രണ്ട് ഒളിമ്പ്യൻമാരെയും അർജുന ടോംജോസഫടക്കം നിരവധി ദേശീയ-അന്തർദേശീയ താരങ്ങളെയും സമ്മാനിച്ച സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായി) കോഴിക്കോട് സെന്റർ കഴിഞ്ഞ ഏതാനും വർഷങ്ങളായി തകർച്ചയുടെ വക്കിലാണ്. 1991ൽ കോഴിക്കോട് സെന്റർ തുടങ്ങിയശേഷം ഏഴ് കായിക വിഭാഗങ്ങളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ രണ്ട് വിഭാഗങ്ങൾ മാത്രം. അതുകൂടി ഇല്ലാതാവുന്ന അവസ്ഥ കേരളത്തിന്റെ കായിക രംഗത്തെ തളർത്തുമെന്നാണ് വിലയിരുത്തൽ.
'സെന്ററിന്റെ ചുമതലയ്‌ക്കൊപ്പം പരിശീലനവും നടത്തണം. ഒരു ജൂനിയർ കോച്ചിനെയെങ്കിലും കിട്ടിയാൽ പരിശീലനം നന്നായിക്കൊണ്ടുപോകാനാവും'. ലിജോ ഇ ജോൺ, സെന്റർ ഇൻചാർജ് (വോളിബോൾ പരിശീലകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |