കോഴിക്കോട്: ജില്ലയിലെ 80ശതമാനം പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലയിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രങ്ങളുടെയും ഉദ്ഘാടനം വെള്ളിമാട്കുന്ന് ജെൻഡർ പാർക്കിൽ ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ നിലവിൽ 64 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണുള്ളത്. ഒന്നാം ഘട്ടത്തിൽ 13 ഉം രണ്ടാം ഘട്ടത്തിൽ 31 ഉം മൂന്നാംഘട്ടത്തിൽ രണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തി. കാക്കൂർ, കുരുവട്ടൂർ, തുറയൂർ, ചൂലൂർ,വേളം,തുടങ്ങിയ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങൾ ആകുന്നതോടെ ജില്ലയിലെ 80ശതമാനം പി.എച്ച്.സികളും കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറി. ബാക്കിയുള്ള 13 കേന്ദ്രങ്ങളുടെ പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യമേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
10 സാമൂഹികാരോഗ്യകേന്ദ്രങ്ങൾ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങൾ
ജില്ലയിൽ 10 സാമൂഹികാരോഗ്യകേന്ദ്രങ്ങൾ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിന് അനുമതിയായിട്ടുണ്ട്. ഇതിൽ ഒളവണ്ണ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തി പൂർത്തീകരിച്ചു.ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലെ 12 നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 10 കേന്ദ്രങ്ങൾ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. വെളിയഞ്ചേരിപ്പാടം നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി. ചെലവൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിച്ചു വരുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
പി.എച്ച്.സികളായ ചൂലൂർ, കാക്കൂർ, കുരുവട്ടൂർ, തുറയൂർ, വേളം, സി.എച്ച്.സി ഒളവണ്ണ, യു.പി.എച്ച്.സി വെളിയഞ്ചേരിപ്പാടം, ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളായ ചിങ്ങപുരം, കോതോട്, എരവണ്ണൂർ, ചീകിലോട്, മരുതാട്, കക്കോടിമുക്ക് എന്നീ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
സാമൂഹ്യ ആരോഗ്യ കേന്ദ്രവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി പ്രവർത്തിച്ചു വരുന്ന ഈ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ വൈകുന്നേരം ആറു മണി വരെ ഒ.പി. സൗകര്യം ഉണ്ടായിരിക്കും. ശ്വാസ്, ആശ്വാസ് ക്ലിനിക്കുകൾ, മെഡിക്കൽ ലാബുകൾ, പകർച്ച,പകർച്ചേതര വ്യാധി ക്ലിനിക്കുകൾ, പ്രീ ചെക് അപ്പ്, രോഗികൾക്കും കൂടെ വരുന്നവർക്കുമുള്ള ജനസൗഹൃദ കാത്തിരിപ്പു മുറികൾ, നിരീക്ഷണ മുറികൾ, മുലയൂട്ടൽ മുറികൾ, വാക്‌സിനേഷൻ മുറികൾ, വയോജന ഭിന്നശേഷീ സൗഹൃദ ശൗചാലയങ്ങൾ, റാംപ് തുടങ്ങിയ രോഗീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ഉമ്മർ ഫാറൂഖ് സ്വാഗതവും ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ നന്ദിയും പറഞ്ഞു. പ്രാദേശികതല ചടങ്ങുകളിൽ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എം.എൽ.എ മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |