കോഴിക്കോട്: സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവിക്ക് മുമ്പാകെ ഇന്നലെയെത്തിയ പരാതികളിൽ കൂടുതലും തൊഴിലിടങ്ങളിൽ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങൾ. മാനസികവും ശാരീരികവുമായ പീഡനപരാതികളായിരുന്നു അധികവും. തൊഴിലിടങ്ങളിലെ പരാതി പരിഹാര സെല്ലിന്റെ അഭാവത്തെക്കുറിച്ച് കമ്മിഷൻ അദ്ധ്യക്ഷയും വിമർശനമുന്നയിച്ചു. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളിലെ പരാതി പരിഹാര സെല്ലിന്റെ കാര്യക്ഷമമല്ലാത്ത പ്രവർത്തനത്തെക്കുറിച്ചും കമ്മിഷൻ പരാമർശം നടത്തി. തൊഴിലിടങ്ങളിൽ പരാതി പരിഹാരസെല്ലുകൾ രൂപീകരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വനിതാ ശിശു വികസനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സതീദേവി പറഞ്ഞു.
കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 30 പരാതികൾ തീർപ്പാക്കി.
83 പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകി. 48 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
ഗാർഹിക ചുറ്റുപാടിലുള്ള പരാതികളും സിവിൽ സ്വഭാവമുള്ള പരാതികളും ആർ.ഡി.ഒ കോടതി പരിഗണിക്കേണ്ട പ്രശ്‌നങ്ങളും കമ്മിഷന് മുമ്പാകെ ലഭിച്ചു. അധികാരപരിധിയിൽ വരാത്തവ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്ന് കമ്മിഷൻ അറിയിച്ചു.
അഭിഭാഷകരായ പി.എ.അഭിജ, സി.കെ.സീനത്ത്, പി.മിനി, ടി.ജിഷ, കൗൺസിലർമാരായ എം.സബിന, സി.അവിന, കെ.സുദിന, സുനിഷ റിനു തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |