കോഴിക്കോട്: ഓണവിപണി സജീവമായതോടെ നഗരത്തിൽ തിരക്ക് കൂടി. ഇന്നലെ വൈകീട്ട് നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വലിയ തിരക്കാണുണ്ടായത്. മാവൂർ റോഡിലും മാനാഞ്ചിറ, പാളയം ഭാഗങ്ങളിലെല്ലാം തിരക്കനുഭവപ്പെട്ടു. ഓണം ഖാദി മേളയ്ക്ക് പുറമെ സപ്ലൈകോ ജില്ലാ ഓണം ഫെയറും കൺസ്യൂമർഫെഡിന്റെ ഓണം ഫെസ്റ്റുമെല്ലാം ആരംഭിച്ചതോടെ ആളുകൾ കൂടുതൽ നഗരത്തിലേക്കെത്തി.
കടകളിലെ ഓണക്കച്ചവടത്തിന് പുറമെ ഓണം കൊഴുപ്പിക്കാൻ തെരുവ് കച്ചവടക്കാരുമെത്തി. ആറുവരി പാതയുടെ പ്രവൃത്തി തുടരുന്ന ബൈപ്പാസിലും വലിയ ഗതാതത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വൈകീട്ടോടെ തിരക്ക് കൂടി. ഓണവിപണി ഉണർന്നതോടെ അവധി ദിവസമായ ഇന്ന് നഗരത്തിൽ വലിയ തിരക്കുണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച ബീച്ചിൽ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ പൊലീസ് ഇടപെടൽ കർശനമാക്കും.
നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രങ്ങളായ മിഠായിത്തെരുവ്, പാളയം എന്നിവടങ്ങളിലെല്ലാം തിരക്ക് വർദ്ധിച്ചിട്ടുണ്ട്. മാളുകളിലും സൂപ്പർ മാർക്കറ്റിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സപ്ലൈകോ ഓണം
ഫെയറിന് തുടക്കം
കോഴിക്കോട് : സപ്ലൈകോ ജില്ലാ ഓണം ഫെയറിന് തുടക്കമായി. ഇ.എം.എസ് സ്റ്റേഡിയം കോമ്പൗണ്ടിൽ പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ആഘോഷ കാല വിപണിയിലെ അധികവില നിയന്ത്രിക്കുന്നതിലും നിർണായക പങ്കാണ് സപ്ലൈകോയ്ക്ക് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ ന്യായവില പ്രോത്സാഹിപ്പിക്കുന്ന ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തുറമുഖ- പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനായി വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ആദ്യവില്പന നടത്തി. സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ ബി.അശോകൻ, ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ്, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഓണം ഫെയർ സെപ്തംബർ ഏഴിന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |