കോഴിക്കോട്: അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങളിൽ കാരണം അന്വേഷിക്കാനും കർശന നടപടികൾ സ്വീകരിക്കാനുമായി ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസം ചെറുവണ്ണൂരിലെ തീപിടിത്തം ഉണ്ടാക്കിയ ആഘാതത്തെ തുടർന്നാണ് സുരക്ഷാ സജ്ജീകരണങ്ങളും ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധനയും നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തുവന്നിരിക്കുന്നത്. ജില്ലയിൽ തീപിടിത്തങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
സ്ഥാപനങ്ങളിൽ അഗ്‌നിശമന മുൻകരുതൽ ഉപകരണങ്ങൾ ഉണ്ടെന്നും തീപിടിത്ത സാഹചര്യങ്ങളിൽ അവ ഉപയോഗയോഗ്യമാണെന്നും ഉറപ്പു വരുത്തണം. ഷോർട് സർക്യൂട്ടും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിലെ വീഴ്ചയുമാണ് ചെറുകിട വ്യവസായ യൂണിറ്റുകളിലുണ്ടായ തീപിടിത്തങ്ങൾക്ക് പ്രധാന കാരണങ്ങൾ. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടത്ര പരിശീലനം ലഭിക്കാത്തത് തീപിടിത്തതിന്റെ തീവ്രത കൂട്ടുന്നു.
ജില്ലയിലെ വ്യവസായ യൂണിറ്റുകളിലും കെട്ടിടങ്ങളിലും ആവശ്യമായ അഗ്‌നിശമന സംവിധാനങ്ങൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഡിവിഷണൽ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും തുടർപരിശോധന നടത്തുകയും ചെയ്യും.
ജില്ലയിലെ വ്യവസായ യൂണിറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാൻ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരെ ചുമതലപ്പെടുത്തി. കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി, മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും സെക്രട്ടറിമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക. ആദ്യഘട്ട പരിശോധന ഒക്ടോബർ പതിനഞ്ചിനകം പൂർത്തിയാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |