കോഴിക്കോട്: ജനജീവിതത്തിന് ഭീഷണിയായി തെരുവുനായ്ക്കൾ പെരുകിയതോടെ നായകളുടെ വന്ധ്യംകരണത്തിന് കീ ഹോൾ ശസ്ത്രക്രിയയുമായി കോർപ്പറേഷൻ. നിലവിലെ വന്ധ്യംകരണ ശസ്ത്രക്രിയകൾ സമയമെടുക്കുന്നതിനാലും വന്ധ്യംകരണം നടത്തിയ നായകൾ പ്രസവിക്കുന്നെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലുമാണ് ആധുനികവും ഫലപ്രദവുമായ കീഹോൾ ശസ്ത്രക്രിയയിലേക്ക് കോർപറേഷൻ ആരോഗ്യ വിഭാഗം പോവുന്നത്. ഇതിനായി എ.ബി.സി സെന്ററിലെ സർജൻമാരെ പരിശീലത്തിന് അയക്കും. രാജ്യത്ത് ഹരിയാനയിലെ ഗോർഗോണിലെ ആശുപത്രിയിലാണ് ഡോക്ടർമാർക്ക് കീഹോൾ ശസ്ത്രക്രിയ പരിശീലനം നൽകുന്നത്. ഒരു ഡോക്ടർക്ക് പരിശീലനത്തിന് മാത്രമായി 50,000രൂപ ചെലവ് വരും. പരിശീലനത്തിനും ശസ്ത്രക്രിയ ഉപകരണങ്ങൾക്കും വലിയ ചെലവ് വരുമെങ്കിലും ഇത്തരമൊരു ആധുനിക സംവിധാനം നടപ്പാക്കാനാണ് തീരുമാനമെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പറഞ്ഞു.
നിലവിൽ വെള്ളിമാടുകുന്ന് പൂളക്കടവിലാണ് കോർപ്പറേഷന്റെ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പ്രവർത്തിക്കുന്നത്. നാല് സർജൻമാരും ഒരു അനസ്‌തേറ്റിസ്റ്റുമാണ് ഇവിടുള്ളത്. ദിവസം പതിനാല് നായകളെ വരെയാണ് വന്ധീകരണത്തിന് വിധേയമാക്കുന്നത്. സർജറി കഴിഞ്ഞാൽ നാലുദിവസം വരെ പരിചരണം വേണം. അതിനുശേഷം നായകളെ എവിടെ നിന്നാണ് പിടിച്ചത് അവിടെ തന്നെ കൊണ്ടുവിടണം. കീ ഹോൾ ശസ്ത്രക്രിയ യാണെങ്കിൽ ഒരുദിവസം കൊണ്ടുതന്നെ നായകളെ പുറത്ത് വിടാനാവും. സംസ്ഥാനത്ത് കോഴിക്കോട് കോർപ്പറേഷനാണ് ആദ്യമായി കീ ഹോൾ ശസ്ത്രക്രിയ നടപ്പാക്കാൻ ഒരുങ്ങുന്നത്.
'കീ ഹോൾ സർജറിയിലൂടെ കൂടുതൽ നായകളിൽ വന്ധ്യംകരണം നടത്താനാവും. കേരളത്തിൽ മറ്റെവിടെയും ഈ സംവിധാനം നിലവിൽ വന്നിട്ടില്ല. ഏറ്റവും പ്രായോഗികവും എളുപ്പവുമാണ് '. ഡോ. വി.എസ്.ശ്രീഷ്മ, എ.ബി.സി ഇംപ്ലിമെന്റ് ഓഫീസർ.
'തെരുവുനായകളുടെ വിളയാട്ടം വലിയ പ്രശ്‌നമായിട്ടുണ്ട്. രാജ്യത്ത് ലഭ്യമാകുന്ന ഏറ്റവും മികച്ച സംവിധാനം എന്ന നിലയ്ക്കാണ് കീ ഹോൾ സർജറി പ്രവർത്തികമാക്കാൻ ആലോചിക്കുന്നത്' ഡോ.ജയശ്രി, ചെയർപേഴ്‌സൺ, കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |