മുക്കം: ഷിഗല്ല റിപ്പോർട്ട് ചെയ്ത കാരശ്ശേരി പഞ്ചായത്തിൽ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിൽ പഞ്ചായത്ത് ഗുരുതരമായ അലംഭാവം കാണിച്ചെന്ന് എൽ.ഡി.എഫ് അംഗങ്ങളുടെ കുറ്റപ്പെടുത്തൽ. കുടിവെള്ള പദ്ധതികളിൽ നിന്ന് ശേഖരിച്ച ജലം പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ജലത്തിന്റെ ഗുണനിലവാരക്കുറവും രോഗസാദ്ധ്യതയും പ്രതിരോധ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി രേഖാമൂലം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പഞ്ചായത്ത് അവഗണിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് എൽ.ഡി.എഫിന്റെ കുറ്റപ്പെടുത്തൽ. ഈ സുപ്രധാന വിവരം ഭരണസമിതിയെയോ അംഗങ്ങളെയോ അറിയിക്കാതെ മൂടിവച്ചതിൽ ദുരൂഹതയുണ്ടെന്നും എൽ.ഡി.എഫ് ആക്ഷേപിക്കുന്നു.
ഷിഗല്ല സ്ഥിരീകരിച്ച രോഗി സ്വകാര്യ ആശുപത്രിയിൽചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പഞ്ചായത്ത് വിവരം അറിഞ്ഞത്. ഉടനെ രോഗിയുടെ സ്വകാര്യത മാനിക്കാതെ രോഗവിവരം പരസ്യപ്പെടുത്തുകയും കുടുംബത്തെ ഒറ്റപ്പെടുത്തുകയുമാണ് പഞ്ചായത്ത് ചെയ്തത്. രണ്ട് പഞ്ചായത്ത് അംഗങ്ങൾ തന്നെ ഇതിനു നേതൃത്വം നൽകിയതും സോഷ്യൽ മീഡിയകളിൾ രോഗിയുടെ കുടുംബത്തെ മോശപ്പെടുത്തി വാർത്ത പ്രചരിപ്പിച്ചതും പ്രതിഷേധാർഹമാണെന്നും എൽ.ഡി.എഫ് പാർലമെന്ററി ബോർഡ് പറഞ്ഞു. കെ.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.ശിവദാസൻ ,എം.ആർ. സുകുമാരൻ, ഇ.പി. അജിത്ത്, കെ.കെ. നൗഷാദ്, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |