കോഴിക്കോട് : ശുചിത്വത്തിന് പ്രാധാന്യം നൽകാത്ത കോഴിക്കോട് കോർപ്പറേഷന്റെ നടപടിയെ വിമർശിച്ച് മനുഷ്യാവകാശ കമ്മിഷൻ. സിവിൽ സ്റ്റേഷൻ വളപ്പിലെ കാന്റീന് സമീപമുള്ള ഓവുചാലിലെ മലിനജലം സമീപത്തെ വീടുകളിലേക്കും ജലസ്രോതസുകളിലേക്കും ഒഴുകിയെത്തുന്നുവെന്ന പരാതിയിലാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് രൂക്ഷമായ വിമർശനം ഉയർത്തിയത്. മുപ്പതോളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നതെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് കമ്മിഷൻ നഗരസഭാ സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി.
സിവിൽ സ്റ്റേഷനിൽ ജില്ലാ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിലെ കുടുംബശ്രീ കാന്റീനെതിരെയാണ് പരാതിയെന്ന് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. ലൈസൻസില്ലാത്തതിനാൽ കാന്റീൻ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയെങ്കിലും ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം സാവകാശം നൽകിയെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന് കെട്ടിട നമ്പർ ലഭിക്കാത്തതാണ് കാന്റീനിന് ലൈസൻസ് നൽകാൻ കഴിയാത്തതെന്ന് ജില്ലാകളക്ടർ അറിയിച്ചു.കാന്റീനിൽ മലിനീകരണ സംസ്‌ക്കരണത്തിന് പുതിയ ടാങ്ക് നിർമ്മിക്കുന്നതുവരെ മലിനജലം പമ്പു ചെയ്ത് ഒഴിവാക്കുന്നതിന് സംരംഭകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശം നടപ്പിലാക്കാൻ കുടുംബശ്രീ മിഷന് ചുമതല നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ശുചിത്വ നഗരം എന്ന് പറയുന്ന അധികൃതർ അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് തീർത്തും ലജ്ജാകരമാണെന്ന് കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കാന്റീനിലെ മലിനജലം സംബന്ധിച്ച തർക്കത്തിന് രണ്ട് മാസത്തിനുള്ളിൽ ശാശ്വതമായ പരിഹാരം കാണണമെന്ന് കമ്മിഷൻ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു. ജില്ലാഭരണകൂടം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ യാതൊരു പരിഗണനയും നൽകാതെ കാന്റീൻ അടച്ചുപൂട്ടുന്നതിന് കോഴിക്കോട് നഗരസഭാ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. പൊതു പ്രവർത്തകനായ എ.സി.ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ നടപടിയും വിമർശനവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |