കോഴിക്കോട്: എലത്തൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ അക്രമികളെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. കഴിഞ്ഞ ഒക്ടോബർ 15 ന് എലത്തൂർ ചെട്ടികുളത്തിനു സമീപമായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ രണ്ട് ഗ്ലാസുകൾ തകർന്നിരുന്നു. തകർന്ന അവശിഷ്ടങ്ങൾ തലയിലും കാലിലും തെറിച്ചതിനെത്തുടർന്ന് രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആലുവ സ്വദേശി ഉണ്ണികൃഷ്ണൻ നമ്പൂതിരി (77), ഹരിനികേത് (16) എന്നിവർക്കാണ് പരുക്കേറ്റത്. ഗ്ലാസിന്റെ അവശിഷ്ടങ്ങൾ ട്രെയിനിനകത്ത് വരെ പതിച്ചത് യാത്രക്കാരെ ഭയപ്പെടുത്തിയിരുന്നു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1.55 ന് പുറപ്പെട്ട സമ്പർക്കക്രാന്തി എക്സ് പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. എക്സ്പ്രസിന്റെ എൻജിനു തൊട്ടുപിറകിലെ രണ്ടാമത്തെ കംപാർട്മെന്റിനു നേരെയാണ് കല്ലേറുണ്ടായത്. ആർ.പി.എഫ് ഉദ്യാഗസ്ഥർ സംഭവസ്ഥലത്ത് അന്വേഷണം നടത്തിയെങ്കിലും കല്ലെറിഞ്ഞത് ആരാണെന്ന് കണ്ടെത്തിയിരുന്നില്ല. എലത്തൂർ പൊലീസാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ആഗസ്റ്റിൽ വെള്ളയിൽ റെയിൽവേ സ്‌റ്റേഷനിലൂടെ കടന്നുപോകുകയായിരുന്ന മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ് പ്രസിന് നേരെയും ആക്രമണമുണ്ടായിരുന്നു. ട്രെയിനിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ് അക്രമികൾ രക്ഷപ്പെടുകയായിരുന്നു. യാത്രക്കാരനായ ഒരു യുവാവിന്റെ കാലിൽ തട്ടി സ്‌ഫോടകവസ്തു പുറത്തേക്ക് തെറിച്ച് പൊട്ടിയതിനാൽ ആർക്കും പരിക്കുണ്ടായിരുന്നില്ല. പിന്നാലെ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയെയെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു. തങ്ങൾസ് റോഡ് സ്വദേശികളായ 16,17 വയസുള്ളവരാണ് പിടിയിലായത്. അക്രമികൾ വിദ്യാർത്ഥികളായതിനാൽ അവരെ പൊലീസ് ഉപദേശിച്ച് വിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |