'പല തവണ ജീവിതം അവസാനിപ്പിക്കാൻ നോക്കിയതാണ്, ലഹരിയില്ലാതെ എനിയ്ക്ക് ജീവിക്കാനാവില്ല ഡോക്ടർ...' രാമനാട്ടുകര ഡോക്ടർ ലാൽസിലെ സൈക്കോളജിസ്റ്റ് ഡോ. മനോഹർ ലാലിന്റെ മുന്നിലെത്തിയ അപർണയുടെ (യഥാർത്ഥ പേരല്ല) നിസ്സഹായാവസ്ഥ കണ്ണ് നനയിക്കുന്നതായിരുന്നു. ബി.ടെകിന് പഠിക്കാനാണ് ബംഗളൂരുവിലെ ഒരു പ്രശസ്തമായ കോളേജിൽ അപർണ എത്തുന്നത്. പുതിയ ലോകവും പുതിയ കൂട്ടുകാരെയും സ്വപ്നം കണ്ട അപർണയ്ക്ക് പക്ഷേ, കൂട്ടുകാരിൽ നിന്ന് പ്രതീക്ഷിച്ച സ്നേഹം കിട്ടിയില്ലെന്ന് മാത്രമല്ല അകാരണമായ ഒറ്റപ്പെടുത്തൽ കൂടിയായതോടെ പൂർണമായും തകർന്നുപോയി. അച്ഛനും അമ്മയും തമ്മിലുള്ള വഴക്കും അവരുടെ ജോലിത്തിരക്കും മനസിനെ ഉലച്ചപ്പോൾ വീട്ടിലേക്ക് തിരിച്ചുപോകില്ലെന്ന് ഉറച്ചു. പല പല കാരണങ്ങൾ കണ്ടെത്തിയുള്ള ഹോസ്റ്റലിലെ ഏകാന്ത ജീവിതം ലഹരിയിലേക്കുള്ള വഴി തുറക്കുകയായിരുന്നു. രാത്രി ഡി.ജെ പാർട്ടികളിലും മുറികളിലുമായി ലഹരിയുടെ മായിക ലോകത്ത് അവൾ ജീവിച്ചു. പണത്തിനായി വഴിവിട്ട ബന്ധങ്ങളിലേക്കും വഴുതി വീണു. ഹോസ്റ്റൽ വാർഡനാണ് അപർണയുടെ ലഹരി ഉപയോഗം കണ്ടുപിടിക്കുന്നത്. പ്രിൻസിപ്പലിനെ അറിയിച്ചതോടെ കോളേജിൽ നിന്ന് പുറത്താക്കുന്ന വക്കിലെത്തി. ഒടുവിൽ ചികിത്സിച്ചതിനുശേഷം കോളേജിൽ വിട്ടാൽ മതിയെന്ന താക്കീതിൽ വീട്ടിലേക്ക് വിടുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയായി അപർണയുടെ ലോകം. ആരോടും മിണ്ടാതെ മുറിയിൽ ഒതുങ്ങി. ലഹരി കിട്ടാതായതോടെ വിറയലും പേടിയും കരച്ചിലും ദേഷ്യവുമൊക്കെ പ്രകടിപ്പിച്ച അപർണയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മൂന്നുമാസത്തോളം ഹോസ്റ്റലും ലഹരിയുമായിരുന്നു അപർണയുടെ ജിവിതമെന്ന് വീട്ടുകാർ അറിയുന്നത്. കൗൺസലിംഗും മരുന്നുകളുമായി അവളിപ്പോൾ സാധാരണ ജീവിതത്തിലേക്ക് നടന്നു വരികയാണ്.
@ നാട്ടിൽ പരന്നൊഴുകി
ന്യൂജെൻ ലഹരി
വീടെന്നോ വിദ്യാലയമെന്നോ ഇല്ല, ന്യൂജൻ ലഹരികൾ ഇന്ന് നാട്ടിൽ എവിടെയുമുണ്ട്. ആവശ്യക്കാർ ഏറിയതോടെ വിൽപ്പനയും കൂടി. ആണായാലും പെണ്ണായാലും ആവശ്യക്കാരാണോ സാധനം റെഡി. ലഹരി ഉപയോഗിക്കുന്നതിൽ സ്ത്രീകളും ഒട്ടും പിന്നിലല്ല. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലഹരിയെത്തിക്കാൻ അതേ ജെൻഡറിൽപ്പെട്ടവർ തന്നെയുണ്ട്. സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരിലൂടെയാണ് മുഖ്യമായും ന്യൂജെൻ മരുന്നുകളുടെ കൈമാറ്റം. തെറ്റായ ബോധവത്കരണം കുട്ടികളെ ലഹരിയോട് അടുപ്പിച്ചു.
'ലഹരി വസ്തുക്കൾ ഉപയോഗിച്ചില്ലെങ്കിൽ പോലും അവയോട് കൗമാരക്കാർക്ക് അടുപ്പം കൂടുകയാണ്. ബോധവത്കരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ എക്സൈസ് നടത്തിയ സർവേയിൽ പകുതി പേരും ലഹരി ഉപയോഗിച്ച് നോക്കണം എന്നാണ് അഭിപ്രായപ്പെട്ടത്.
അബു എബ്രഹാം, ഡെപ്യൂട്ടി എക്സെെസ് കമ്മിഷണർ.
2022 ജനുവരി മുതൽ നാർക്കോട്ടിക് വിഭാഗം പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ സ്ഥിതിവിവരം ചുവടെ.
മാസം , പിടിയിലായവർ- കഞ്ചാവ്- എം.ഡി.എം.എ എന്നിങ്ങനെ
ജനുവരി, 163 - 0.4363 - 1.89 ഗ്രാം
ഫെബ്രുവരി-139, 0.495,13.79
മാർച്ച്- 96-11.494, 3.11
ഏപ്രിൽ,125, 1.167, 47.3
മേയ്- 152, 1.4415, 85.176
ജൂൺ- 88, 13.088, 0.9
ജൂലായ്- 76. 18.9274, 20.6
ആഗസ്റ്റ്- 184, 9.5777, 221.99
സെപ്തംബർ- 114, 6.783, 15.62
ഒക്ടോബർ, 126, 21.338, 48.43
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |