കോഴിക്കോട്: മെഡിക്കൽ ഉപകരണങ്ങൾ നൽകാമെന്ന പേരിൽ കോഴിക്കോട്ടെ ഒരു ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശി പിടിയിൽ. ശൈലേഷ് ഭായ് വഹാജി ലുഹാറാണ് സൈബർ പൊലീസിന്റെ പിടിയിലായത്. ഗുജറാത്തിലെ പാഠൻ, പാലൻപൂർ എന്നിവിടങ്ങളിൽ താമസിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
ഇന്ത്യാ മാർട്ടിന്റെ വെബ്‌സൈറ്റിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചായിരുന്നു തട്ടിപ്പ്. വ്യാജ രസീതുകൾ വാട്സ് ആപ്പ്, ഇ- മെയിൽ വഴി അയച്ച് പണം തട്ടിയെടുക്കുകയായിരുന്നു. 2021 ഡിസംബറിലാണ് കോഴിക്കോട് സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
നിരവധി ഫോണുകൾ, സിം കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്ന പ്രതിയുടെ ഇ- മെയിൽ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. ഗുജറാത്തിലെ പഠാനിലെ പല ആഢംബര ഹോട്ടലുകളിൽ താമസിച്ചു വരികയായിരുന്നു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണറുടെയും ഡി.സി.ആർ.ബി അസി.കമ്മിഷണറുടെയും മേൽനോട്ടത്തിൽ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ദിനേശ് കോറോത്തും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് ഓഫീസർമാരായ ജിതേഷ് കൊല്ലങ്ങോട്ട്, രാജേഷ് ചാലിക്കര, ഫെബിൻ കെ.ആർ, അർജുൻ ഉടുംബശ്ശേരി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |