കോഴിക്കോട്: ജനത്തെ വിറപ്പിക്കാൻ തെരുവുനായ്ക്കൾ വീണ്ടുമിറങ്ങിയിട്ടും മന്ത്രിയുടെ വരവിൽ ഉടക്കി ബാലുശ്ശേരിയിലെ എ.ബി.സി (നായകളുടെ വന്ധ്യംകരണ കേന്ദ്രം) സെന്റർ. പനങ്ങാട് പഞ്ചായത്തിൽ വട്ടോളി ബസാർ മൃഗാശുപത്രിക്ക് സമീപത്തെ എ.ബി.സി കേന്ദ്രമാണ് നിർമാണം കഴിഞ്ഞ് മൂന്നുമാസമായിട്ടും അടഞ്ഞുകിടക്കുന്നത്. മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണിയെ ഉദ്ഘാടനത്തിന് കിട്ടുന്നില്ലെന്നാണ് അധികൃതരുടെ പരിഭവം. കഴിഞ്ഞ മാസം 30ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ മന്ത്രി അസൗകര്യം അറിയിച്ചതോടെ മാറ്റിവെച്ച ഉദ്ഘാടനം അനന്തമായി നീളുകയാണ്.
നേരത്തെ മൃഗാശുപത്രിയോട് ചേർന്ന് എ.ബി.സി സെന്റർ പ്രവർത്തിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം തെരുവുനായ്കളെയാണ് ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തിയത്. അതിനിടെ കേന്ദ്രത്തിനെതിരെ പരാതിയുമായി നാട്ടുകാർ വന്നതോടെ കേന്ദ്രം അടച്ചു പൂട്ടിയതോടെയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കേന്ദ്രം നിർമ്മിച്ചത്.
പനങ്ങാട് കൃഷിഭവനും മൃഗാശുപത്രിക്കും സമീപം സർക്കാർ വക സ്ഥലത്താണ് കെട്ടിടം. കേന്ദ്രത്തിലെത്തിക്കുന്ന നായകളെ പാർപ്പിക്കാനായി 20 കൂടുകളും ശസ്ത്രക്രിയ കഴിഞ്ഞ നായകളെ പാർപ്പിക്കാൻ 20 കൂടുകളുമുണ്ട്. വെെദ്യുതിയും വെള്ളവും മാത്രമാണ് ഒരുക്കാൻ ബാക്കിയുള്ളത്. ജില്ലാപഞ്ചായത്ത് 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് കേന്ദ്രമൊരുക്കിയത്.നാല് വെറ്ററിനറി സർജൻമാർ, 1 തിയറ്റർ അസിസ്റ്റന്റ്, ഒരു സ്വീപ്പർ, രണ്ട് ഡോഗ് ഹാൻഡലേഴ്സ് , രണ്ട് പട്ടി പിടിത്തക്കാർ തുടങ്ങി 10 പേരാണ് ജീവനക്കാരായുള്ളത്.
'' ജില്ലാ പഞ്ചായത്ത് ഹാളിൽ ഇന്നലെ ചേർന്ന യോഗത്തിൽ എ.ബി.സി കേന്ദ്രവുമായി ബന്ധപ്പെട്ട ചർച്ച നടന്നിരുന്നു. ഡിസംബർ 29ന് വരാമെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. പക്ഷേ, ഇത്രയും ദിവസം നീട്ടിക്കൊണ്ടു പോകാൻ കഴിയാത്തതിനാൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്താൻ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ 10,11 തിയതികളിൽ ഏതെങ്കിലും ദിവസം ഉദ്ഘാടനം നടത്താനാണ് തീരുമാനം. എന്നാൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുമായി ഉറപ്പ് ലഭിച്ചിട്ടില്ല''. ഡോ.ഷെസ്ന, പി.ആർ.ഒ, മൃഗസംരക്ഷണ വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |