കോഴിക്കോട്: 60ാമത് മാനാഞ്ചിറ അയ്യപ്പൻ വിളക്ക് മഹോത്സവം നാളെ വിപുലമായ ആഘോഷങ്ങളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുലർച്ചെ 5.30 മണിക്ക് മഹാഗണപതി ഹോമത്തോടെ ഉത്സവത്തിന് തുടക്കമാകും. ഉച്ചയ്ക്ക് മുതലക്കുളം മൈതാന സമീപത്തുള്ള ഭദ്രകാളി ക്ഷേത്രാങ്കണത്തിൽ അന്നദാനം. വൈകുന്നേരം 4 ന് പാലക്കൊമ്പ് എഴുന്നള്ളിപ്പിനായി തളി മഹാദേവ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടും. കണ്ടംകുളം റോഡ്, മാരിയമ്മൻ കോവിൽ റോഡ്, പാളയം, എം.എം. അലി റോഡ്, മാനാഞ്ചിറ വഴിയാണ് എഴുന്നള്ളിപ്പ് നീങ്ങുക. രാത്രി 9 മണിയോടെ വിളക്കുപന്തലിൽ എത്തും. തിരൂർ തെക്കുംമുറിയിലെ ശ്രീ രവിസ്വാമിയും സംഘവുമാണ് വിളക്കുകാർ. സന്ധ്യയ്ക്ക് മുതലക്കുളം മൈതാനിയിലെ വേദിയിൽ അമൃതാനന്ദമയി മഠം ഭജനസമിതിയുടെ ഭജന നടക്കും. ശേഷം അയ്യപ്പൻവിളക്ക് കമ്മിറ്റിയുടെ സ്മരണിക 'ശാസ്താരം' ഗോകുലം ഗോപാലൻ പ്രകാശനം ചെയ്യും. 60 വർഷം തുടർച്ചയായി ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിയെ പി.വി. ചന്ദ്രൻ ആദരിക്കും.
വിളക്കിന്റെ ഭാഗമായി മുതലക്കുളം മൈതാനിയിൽ ആസ്റ്റർ മിംസ് ആസ്പത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും പ്രഥമ ശുശ്രൂഷാ പരിശീലന ക്ലാസും നടത്തിയിരുന്നു. വാർത്താസമ്മേളനത്തിൽ മാനാഞ്ചിറ അയ്യപ്പൻ വിളക്ക് കമ്മിറ്റി പ്രസിഡന്റ് എം.പി. പ്രദീപ് ജനറൽ സെക്രട്ടറി കുമാർ, പി.എസ്. സജൻ, ട്രഷറർ കെ.ഉണ്ണികൃഷ്ണൻ, ജയന്ത് കുമാർ, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |