കോഴിക്കോട്: കോർപ്പറേഷൻ എക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത പണം 24 മണിക്കൂറിനകം തിരികെ നൽകിയില്ലെങ്കിൽ പി.എൻ.ബിയുടെ മുഴുവൻ ശാഖകളുടെയും പ്രവർത്തനം സ്തംഭിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ. കോർപ്പറേഷൻ പണം വെട്ടിപ്പിന്റെ പശ്ചാത്തലത്തിൽ എൽ.ഡി.എഫ് സിറ്റി കമ്മിറ്റി പി.എൻ.ബി ലിങ്ക് റോഡ് ബ്രാഞ്ചിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തട്ടിപ്പ് സംബന്ധിച്ച് പൊലീസും ബാങ്ക് അധികൃതരും സമഗ്രാന്വേഷണം നടത്തണം. ബാങ്കിലെ ഇടപാടുകാരുടെ അക്കൗണ്ടും പരിശോധിക്കണം. തട്ടിപ്പ് നടന്നിട്ടില്ലെന്നും ആർക്കും നഷ്ടങ്ങളുണ്ടായില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. അതിനായി ഏതറ്റം വരെ പോകുന്നതിലും എൽഡിഎഫ് വിട്ട് വീഴ്ച ചെയ്യില്ല. ബാങ്ക് മുൻ മാനേജറാണ് തട്ടിപ്പ് നടത്തിയതെന്നും കോർപ്പറേഷന് പിഴവില്ലെന്നും വ്യക്തമായതാണ്. എന്നിട്ടും യു.ഡി.എഫ് ഭരണസമിതിയ്ക്കും എൽ.ഡി.എഫിനും എതിരായി പ്രചാരണം നടത്തുകയാണ്. പണം നഷ്ടപ്പെട്ടാൽ അത് തിരിച്ചു പിടിക്കുന്നതിന് കൂടെ നിൽക്കുകയാണ് വേണ്ടത്. യു.ഡി.എഫിന്റേത് തട്ടിപ്പുകാർക്ക് കുടപിടിക്കുന്ന നയമാണെന്നും അദ്ദേഹം പറഞ്ഞു. ഡപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ് സ്വാഗതം പറഞ്ഞു. പി.കെ.നാസർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എൻ.സി മോയിൻകുട്ടി, പി.ടി ആസാദ്, കരുണാകരൻ, ഫിറോസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |