കാളികാവ്: മൂന്നു മക്കളുടെ മികച്ച നേട്ടത്തിന്റെ ആഹ്ളാദപ്പെരുമഴയിലാണ് കാളികാവ് ചെങ്കോട് തൊണ്ടിയിൽ മുസ്തഫയുടെ വീട്. രണ്ടു മക്കൾ ഈ വർഷം നീറ്റ് പരീക്ഷയിലും ചെറിയ കുട്ടി യു.എസ്.എസും നേടി. മൂത്തമകൾ കദീജ ലനയും ഇളയ മകൾ ലമ്യയും നീറ്റ് പരീക്ഷയിൽ യഥാക്രമം 701, 672 മാർക്കുകൾ നേടിയാണ് മെഡിക്കൽ പഠനത്തിന് സീറ്റ് ഉറപ്പിച്ചത്. ചെറിയ കുട്ടി ലുജൈൻ യു.എസ്.എസും നേടിയതോടെ വീട്ടിൽ സന്തോഷം ഇരട്ടിയായി. കദീജ ലന കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിലാണ് നീറ്റിൽ ഇടം നേടാതെ പോയത്. തുടർന്ന് ഈ വർഷം നേടുമെന്ന് ഉറപ്പിച്ചിറങ്ങിയതോടെ അനുജത്തി ലമ്യ പ്ലസ്ർടുവിന് കൂടെ മത്സരിച്ച് പഠിച്ചാണ് ജേഷ്ഠത്തിക്ക് ഒപ്പമെത്തിയത്. എല്ലാ ക്ലാസ്സിലും മുന്നിലെത്തിയ മൂന്നാമത്തെ കുട്ടി ലുജൈൻ അടക്കാക്കുണ്ട് ക്രസന്റിൽ നിന്നാണ് യു.എസ്.എസ് നേടിയത്. ഒരേ വീട്ടിൽ നിന്ന് രണ്ടു നീറ്റ് വിജയികൾ ഉണ്ടായതോടെ അഭിനന്ദനങ്ങളുമായി ബന്ധുക്കളും കുടുംബങ്ങളും നാട്ടുകാരും മുസ്തഫയുടെ വീട്ടിലെത്തുന്നുണ്ട്. കദീജ ലന പാലാ ബ്രില്ല്യന്റിൽ നിന്നും 701 മാർക്ക് നേടിയപ്പോൾ ലമ്യ പ്ലസ്ടുവിനോട് കൂടെ കോട്ടക്കൽ യൂണിവേഴ്സൽ കോളേജിൽ നിന്ന് 672 മാർക്ക് നേടിയാണ് വിജയിച്ചത്. രണ്ടു പേർക്കും ഡോക്ടറാകണം എന്ന ലക്ഷ്യമാണുള്ളത്.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിലും ഈമിടുക്കികൾക്ക് ഉന്നത വിജയമാണ് ലഭിച്ചിരുന്നത്. പിതാവ് മുസ്തഫയുടെയും മാതാവ് നജ്ലയുടെയും ഉറച്ച പിന്തുണയും സഹായവുമാണ് മക്കളുടെ വിജയത്തിനു പിന്നിൽ. മക്കളുടെ പഠനം ലക്ഷ്യമാക്കി വിദേശത്തെ ജോലി പോലും ഉപേക്ഷിച്ചാണ് മുസ്തഫ നാട്ടിൽ തങ്ങിയത്. കോഴിക്കോട്ടെയോ തിരുവനന്തപുരത്തെയോ മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് പ്രവേശനം ലഭിക്കണമെന്നാണ് ഇവരുടെ പ്രാർത്ഥന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |