അഗളി: പ്രസവം അടുത്താൽ അട്ടപ്പാടി ഊരുകളിലെ ഗർഭിണികളുടെ മനസിൽ ആധിയാണ്. അടിയന്തര സാഹചര്യങ്ങളിൽ ഗർഭിണികളെ ആശുപത്രിയിലെത്തിക്കാൻ തുണിമഞ്ചലുകളും മറ്റും മുൻകൂട്ടി തയ്യാറാക്കി വെക്കേണ്ട ഗതികേടിലാണ് ഊരു നിവാസികൾ. ഈ അവസ്ഥ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ തുടടക്കമിട്ട ‘അമ്മവീടി’ന്റെ നിർമ്മാണം ഇനിയും പൂർത്തിയായില്ല.
ബിനോയ് വിശ്വം എം.പി.യുടെ ഫണ്ടിൽ നിന്നുള്ള 57 ലക്ഷം ചെലവഴിച്ച് 2020ലാണ് അമ്മവീടിന്റെ നിർമ്മാണം തുടങ്ങിയത്. 95 ശതമാനം നിർമ്മാണം പൂർത്തിയായി മിനുക്കുപണി മാത്രമാണ് ബാക്കിയുള്ളത്. മുറ്റത്ത് ഇഷ്ടിക വിരിക്കുന്ന പണി ഉൾപ്പെടെ എല്ലാ നിർമ്മാണ പ്രവൃത്തികളും പൂർത്തിയായാലേ ആശുപത്രിക്ക് കെട്ടിടം കൈമാറാനാകൂ.
പ്രാക്തന ഗോത്രവർഗ മേഖലയായ കുറുംബ ഊരുകളിൽ നിലവിൽ പത്ത് ഗർഭിണികളുണ്ട്. ഇതിൽ തുടുക്കിയിൽ ഒരു ഗർഭിണി കിണറ്റുകരയിലും കിണറ്റുകരയിലെ ഒരുഗർഭിണി മുക്കാലിയിലും ബന്ധുവീടുകളിലാണ് താമസിക്കുന്നത്. തുടുക്കിയിൽ നിന്ന് ഒമ്പത് കിലോമീറ്ററും കടുകുമണ്ണയിൽനിന്ന് മൂന്നര കിലോമീറ്ററും നടന്നാലെ വാഹനസൗകര്യമുള്ള ആനവായിൽ ഇവർക്ക് എത്താനാവൂ. ആനവായിൽ നിന്ന് വാഹനത്തിൽ 35 കിലോമീറ്ററോളം സഞ്ചരിച്ചാലെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെത്തൂ.
‘അമ്മവീട്ടി’ൽ ഏഴുമുറികളും ഒരു പൊതു അടുക്കളയുമുള്ളതാണ് കെട്ടിടം. ഒരു ഹാളും ഒരു കിടപ്പുമുറിയും ഇതിനോടനുബന്ധിച്ച് ശൗചാലയവും അടങ്ങിയതാണ് ഒരുമുറിയിലെ സൗകര്യങ്ങൾ. പദ്ധതിപ്രകാരം ആദിവാസി വിഭാഗക്കാരായ ഗർഭിണികൾക്ക് പ്രസവതീയതിക്ക് മുൻപുതന്നെ ‘അമ്മവീട്ടി’ലെത്തി കുടുംബത്തോടൊപ്പം താമസിക്കാം. പൊതു അടുക്കളയിൽ ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്തുകഴിക്കാം. പ്രസവം കഴിഞ്ഞ് അമ്മയും കുഞ്ഞും പൂർണ ആരോഗ്യം കൈവരിക്കുന്നതോടെ ഊരിലേക്ക് മടങ്ങുന്നരീതിയിലുള്ള പദ്ധതിയാണ് അമ്മവീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |