ഷൊർണൂർ: കൊവിഡ് കാലത്ത് നിലച്ച സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികിത്സ മൂന്നുവർഷം പിന്നിട്ടിട്ടും പുനഃരാരംഭിച്ചില്ല. 33 കിടക്കകളുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാ സംവിധാനമാണ് അധികൃതരുടെ അവഗണനയിൽ താളം തെറ്റിക്കിടക്കുന്നത്.
പ്രതിദിനം അഞ്ഞൂറിലധികം രോഗികൾ ആശുപത്രിയിലെത്തുന്നുണ്ട്. രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്ന ഒ.പിയിലുള്ളത്. ഒ.പി. ഉച്ചവരെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഡയാലിസിസ് യൂണിറ്റും ഉച്ചവരെ മാത്രമാണുള്ളത്. ഇതിൽ തന്നെ രോഗികൾക്ക് ആവശ്യത്തിന് സേവനം കിട്ടുന്നില്ലെന്ന് പരാതിയുണ്ട്.
ഒരു സ്വകാര്യ ആശുപത്രി പോലുമില്ലാത്ത ഷൊർണൂർ നഗരസഭാ പരിധിയിലെ ആളുകൾക്ക് ആകെയുള്ള ആശ്രയം ഈ സർക്കാർ ആരോഗ്യ കേന്ദ്രമാണ്. എക്‌സ്റേ, ലാബ് തുടങ്ങി മറ്റ് ആധുനികമായ യാതൊരു പരിശോനാ സംവിധാനവും ഇവിടെയില്ല.
രാത്രിയിൽ ആശുപത്രിയിൽ നിന്ന് യാതൊരു സേവനവും ഇപ്പോൾ ലഭിക്കുന്നില്ല. ജനപ്രതിനിധികൾ ഇടയ്ക്കിടെ പല വാഗ്ദാനങ്ങളും പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും ആശുപത്രിയിൽ നടപ്പാകുന്നില്ലെന്ന് രോഗികളും നാട്ടുകാരും പരാതിപ്പെടുന്നു.
അത്യാഹിത ചികിത്സയ്ക്ക് അരമണിക്കൂർ യാത്ര
ചെറുകിട ഇരുമ്പ് വ്യവസായ യൂണിറ്റുകളുടെ കേന്ദ്രമായ ഷൊർണൂരിൽ ഇടയ്ക്കിടെയുണ്ടാവുന്ന അപകടങ്ങളിൽപ്പെടുന്നവർക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും ഇവിടെ കഴിയുന്നില്ല. പെട്ടന്നുണ്ടാകുന്ന അത്യാഹിതങ്ങളിൽപ്പെടുന്നവർക്ക് ഒറ്റപ്പാലം, പട്ടാമ്പി, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം ചികിത്സ തേടാൻ. അരമണിക്കൂറെങ്കിലും സഞ്ചരിച്ചാലേ അപകടങ്ങളിൽ പ്രാഥമിക ചികിത്സ പോലും ലഭ്യമാകൂ.
ജനന രജിസ്ട്രേഷൻ ഇല്ലാത്ത നഗരസഭ!
പ്രസവ വാർഡുൾപ്പടെ പ്രവർത്തിച്ചിരുന്ന ഈ ആതുരാലയത്തിൽ നിലവിൽ ഈ സേവനവും മുടങ്ങിക്കിടക്കുകയാണ്. വർഷങ്ങളായി ജനന രജിസ്‌ട്രേഷൻ നടത്താത്ത നഗരസഭയെന്ന പേരുകൂടി ഇതോടെ ഷൊർണൂരന് സ്വന്തമായി.
ഡോക്ടർമാരില്ല
സ്ത്രീകൾക്കും പുരുഷന്മാർക്കുമായുള്ള വാർഡുകളുടെ നവീകരണം പൂർത്തിയാക്കിയിട്ട് ഒരു വർഷം പിന്നിട്ടു. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാത്തതാണ് കിടത്തി ചികിത്സ പുനഃരാരംഭിക്കാത്തതിന്റെ പ്രധാന കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |