പാലക്കാട്: മാർച്ച് 31നകം കൈകാര്യച്ചെലവ് കുടിശിക ലഭിച്ചില്ലെങ്കിൽ ജില്ലയിൽ വി.എഫ്.പി.സി.കെ.യുടെ കീഴിലുള്ള സ്വാശ്രയ കർഷക സമിതികൾ ഏപ്രിൽ ഒന്നുമുതൽ നാളികേരം സംഭരിക്കില്ല. സമിതി ഭാരവാഹികൾ വി.എഫ്പി.സി.കെ ജില്ലാ മാനേജരെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. 17 ലക്ഷം രൂപയാണ് കുടിശിക.
കിലോയ്ക്ക് 32 രൂപ എന്ന നിരക്കിലാണ് നാളികേരം സംഭരിക്കുന്നത്. കർഷകർക്കും സമിതിക്കുമുള്ള കൈകാര്യച്ചെലവ് കേര ഫെഡാണ് നൽകുന്നത്. കർഷകർക്ക് തുക നൽകുന്നുണ്ടെങ്കിലും അഞ്ചുമാസത്തെ കൈകാര്യചെലവ് കുടിശികയാണ്. നിലവിൽ സമിതികളാണ് കൈകാര്യചെലവ് വഹിക്കുന്നത്.
സമിതികളിലെ പച്ചക്കറി വിറ്റുവരവിൽ നിന്നാണ് കൈകാര്യചെലവിനുള്ള പണമെടുക്കുന്നത്. ഇത് തുടർന്നാൽ പച്ചക്കറി കർഷകർക്ക് പണം നൽകാൻ കഴിയാതെ വരും.
ജില്ലയിൽ 17 സമിതികൾ വഴിയാണ് നാളികേര സംഭരണം. ഇതുവരെ 2,200 ടൺ നാളികേരം സംഭരിച്ചു. സംസ്ഥാനത്ത് കേരഫെഡ് സംഭരണം തുടങ്ങുമ്പോൾ വിപണി വിലയും സംഭരണ വിലയും തമ്മിലുള്ള വ്യത്യാസവും കൈകാര്യച്ചെലവും സർക്കാർ നൽകുമെന്നായിരുന്നു വ്യവസ്ഥ. തുടക്കത്തിൽ മൂന്നുകോടി രൂപ നൽകിയ ശേഷം ഇതുവരെ സർക്കാർ പണം അനുവദിച്ചില്ല. കർഷകർക്കും കൈകാര്യ ചെലവിനത്തിലും ഇതുവരെ 27 കോടി കേരഫെഡ് നൽകി. സർക്കാരിൽ നിന്ന് പണം ലഭിച്ചില്ലെങ്കിൽ കേരഫെഡും പ്രതിസന്ധിയിലാകും.
സംഭരണ കേന്ദ്രങ്ങൾ
കിഴക്കഞ്ചേരി, കോട്ടായി, പുതുപ്പരിയാരം, മൂച്ചംകുണ്ട്, വിയ്യക്കുറുശി, കാഞ്ഞിരപ്പുഴ, അഗളി, വാണിയംകുളം, കരിമ്പുഴ, വെള്ളിനേഴി, കോട്ടോപ്പാടം, മലമ്പുഴ, വടകരപ്പതി, കടമ്പഴിപ്പുറം, പാളയമംഗലം, എലവഞ്ചേരി, അലനല്ലൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |