പാലക്കാട്: ജില്ലയിൽ വയറിളക്ക രോഗങ്ങൾ കൂടിയ സാഹചര്യത്തിൽ ജനങ്ങൾ അതീവ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഭക്ഷ്യവിഷബാധ, സൂക്ഷ്മജീവികളായ വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായവ കാരണവും മറ്റു രോഗങ്ങളുടെ ലക്ഷണമായും വയറിളക്കം ഉണ്ടാകാം. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗല്ല, നോറോ, റോട്ടോ തുടങ്ങിയ അനേകം രോഗാണുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമാണ് വയറിളക്കം. രോഗമുണ്ടാകുമ്പോൾ മലത്തിൽ രക്തം ഉണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
ലക്ഷണങ്ങൾ മൂർഛിക്കാതെ തുടക്കത്തിൽ തന്നെ ചികിത്സ ആരംഭിക്കണം. വയറിളക്കം മൂലം ശരീരത്തിൽ ജീവൻ നിലനിൽക്കുന്നതിന് ആവശ്യമായ ഘടകങ്ങളായ ജലവും ലവണങ്ങളും പോഷണങ്ങളും നഷ്ടപ്പെടുന്നു. ഇത് പെട്ടെന്നുള്ള മരണത്തിന് കാരണമാകാം. രോഗികളുടെ വിസർജ്യങ്ങളും മറ്റും കൈകാര്യം ചെയ്തതിനുശേഷം സോപ്പ് ഉപയോഗിക്കാനും വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ കൈയുറ ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ലക്ഷണങ്ങൾ
മകുഴിഞ്ഞു വരണ്ട കണ്ണുകൾ
ഒരു വയസിനു താഴെയുള്ള കുട്ടികളിൽ താഴ്ന്ന ഉച്ചി, ഉണങ്ങി വരണ്ട ചുണ്ടും നാക്കും
അമിത ദാഹം, ക്ഷീണം, അളവിൽ കുറഞ്ഞ കടുത്ത നിറത്തോട് കൂടിയ മൂത്രം
അമിതമായ വയറിളക്കം, അമിതദാഹം, മയക്കം, കഴിഞ്ഞ ആറുമണിക്കൂറിനുള്ളിൽ മൂത്രം ഒഴിക്കാതിരിക്കുക
പ്രതിരോധിക്കാം
വെള്ളം തിളപ്പിച്ചാറിയ ശേഷം മാത്രം കുടിക്കുക
പഴകിയ ഭക്ഷണം ഒഴിവാക്കുക. ഭക്ഷണപദാർത്ഥങ്ങൾ എപ്പോഴും മൂടി വെക്കുക
ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്ര വിസർജനത്തിനു ശേഷവും കൈ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കഴുകുക
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
പാനീയ ചികിത്സ ഉത്തമം
ഫലപ്രദമായ ആരോഗ്യ സംരക്ഷണ മാർഗ്ഗമാണ് ഒ.ആർ.എസ് പാനീയ ചികിത്സ. വയറിളക്കം തുടങ്ങി ശരീരത്തിൽ നിന്നും 10 ശതമാനത്തിൽ കൂടുതൽ ജലാംശം നഷ്ടപ്പെടുമ്പോഴാണ് നിർജ്ജജലീകരണ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ട് വയറിളക്കത്തിന്റെ ആരംഭം മുതൽ തന്നെ പാനീയ ചികിത്സ തുടങ്ങേണ്ടതാണ്. 90 ശതമാനം വയറിളക്കരോഗങ്ങളും വീട്ടിൽ വെച്ചുള്ള പാനീയ ചികിത്സകൊണ്ട് ഭേദമാകും. ചെറിയൊരു ശതമാനത്തിനേ ആശുപത്രി ചികിത്സ ആവശ്യമായി വരൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |